

കേരളം അതിദാരിദ്ര്യമുക്തം; പ്രഖ്യാപനം ശനിയാഴ്ച
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്തമായി ശനിയാഴ്ച പ്രഖ്യാപിക്കും. രാവിലെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടം 300 പ്രകാരമാണു പ്രഖ്യാപനം നടത്തുന്നത്. പിന്നാലെ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും.
വർഷങ്ങൾ നീണ്ടു നിന്ന നടപടിക്രമങ്ങളിലൂടെയാണു കേരളം അതിദാരിദ്ര്യമുക്തമാകുന്നതെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്. ഇത് ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനമല്ല. 2021 തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭായോഗത്തിലെ തീരുമാനമാണിത്. പിന്നീട് വിശദ മാര്‍ഗരേഖ പുറത്തിറക്കി. തദ്ദേശസ്വയംഭരണ വകുപ്പുകള്‍ കേന്ദ്രീകരിച്ച് കണക്കുകള്‍ ശേഖരിച്ച് നടത്തിയ പ്രവര്‍ത്തനമാണ്. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തെന്നല്ല, അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.
അതിജീവനത്തിന് ഭക്ഷണം, ആരോഗ്യം, സുരക്ഷിത വാസസ്ഥലം, വരുമാനം ഇവയെല്ലാം ലഭ്യമല്ലാത്തവരാണ് അതിദരിദ്രര്‍. ഇതുവരെ ഒരു സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി വരാത്തവരാണവര്‍. അവര്‍ക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ പോലുള്ള രേഖകളും ഉണ്ടായിരിക്കില്ല. അവര്‍ക്ക് അതിജീവിനത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കി. കേരളത്തിന്‍റെത് ചരിത്ര നേട്ടമാണ്. സര്‍ക്കാര്‍ ആരോടും ചോദിക്കാതെ ഒരു പ്രഖ്യാപനം നടത്തിയതല്ല. ബിജെപി കരുതുന്നത് ഈ നേട്ടം മോദി സര്‍ക്കാരിന്‍റേതെന്നാണ്. ബിജെപി മറ്റ് സംസ്ഥാനങ്ങളെക്കൂടി ദാരിദ്ര്യ മുക്തമാക്കൂ. അപ്പോള്‍ ക്രെഡിറ്റ് നല്‍കാമെന്ന് എം.ബി രാജേഷ് പറഞ്ഞു.
