
'ഭൂമിയും സാധനങ്ങളും പണവും അടക്കം പരമാവധി സംഭാവനയായി വാങ്ങണം'; തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം
കേരള സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: നാടിന്‍റെ വികസനത്തിനായി പരമാവധി സംഭാവന സ്വീകരിക്കാൻ തദ്ദേശ വകുപ്പ് സ്ഥാപനങ്ങളോട് സർക്കാർ നിർദേശം. ഭൂമിയും സാധനങ്ങളും പണവും പരമാവധി സംഭാവനയായി വാങ്ങണമെന്ന് വ്യക്തമാക്കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. കിട്ടിയ സംഭാവനകൾ എല്ലാ വർഷവും വിലയിരുത്തണമെന്നും നിർദേശിക്കുന്നു. മികച്ച തദ്ദേശ സ്ഥാപനത്തെ തെരഞ്ഞെടുത്ത് പുരസ്കാരം നൽകുന്നതിൽ ഇക്കാര്യങ്ങൾ കൂടി പരിഗണിക്കുമെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്.
നാടിന്‍റെ നന്മക്കായി സംഭാവന നൽകാൻ മടിയില്ലാത്ത നാടാണ് കേരളമെന്നും സർക്കുലറിൽ പറയുന്നു. സ്പോൺസർഷിപ്പും സിഎസ്ആർ ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്നും നിർദേശമുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും പ്രസിഡന്‍റുമാര്‍ക്കും അയച്ച സർക്കുലറിലാണ് ഇത്തരം നിർദേശം. പല പദ്ധതികള്‍ നടപ്പാക്കാനും സ്പോണ്‍സര്‍മാരെയടക്കം ഉപയോഗിക്കാമെന്നും സിഎസ്ആര്‍ ഫണ്ട് അടക്കം കാര്യക്ഷമമായി ഉപയോഗിക്കണമെന്നുമാണ് നിര്‍ദേശം.
നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഫഷണലുകളുടെ സേവനം തേടുന്നതടക്കം സംഭാവനയായി കണക്കാക്കണം. വ്യക്തികളെയും സ്ഥാപനങ്ങളെയുമടക്കം ഉപയോഗപ്പെടുത്തി സംഭാവന സ്വീകരിച്ചുകൊണ്ട് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് നിർദേശിക്കുന്നത്.