തിരുവനന്തപുരം: എഐ ക്യാമറകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കെൽട്രോണിന് നൽകാനുള്ള പണം നൽകാതെ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കുന്നു. പണം കിട്ടാതെ വന്നതോടെ നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഉടമകൾക്കു ചെലാൻ അയയ്ക്കുന്നത് കെൽട്രോൺ വൈകിപ്പിക്കുന്നതായും ആക്ഷേപം.
2023 ജൂൺ 5ന് സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതു മുതൽ ഇതുവരെ പ്രവർത്തിപ്പിച്ച ഇനത്തിൽ സർക്കാർ കെൽട്രോണിന് നൽകാനുള്ളത് 23 കോടി രൂപയാണ്. ഇത് നൽകാതെ വന്നതോടെ നിയമലംഘനം നടത്തിയ വാഹനങ്ങളുടെ ഉടമകൾക്ക് നോട്ടീസ് അഥവാ ചെലാൻ അയയ്ക്കുന്ന പ്രവൃത്തി കെൽട്രോൺ വൈകിപ്പിക്കുകയാണ്. ഇതുവരെ 34 ലക്ഷം ചെലാനുകളാണ് നിയമലംഘനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഇതിൽ 16 ലക്ഷത്തോളം ചെലാൻ തപാൽ വഴി അയച്ചുകഴിഞ്ഞു. പണം നൽകാത്തതിനാൽ ബാക്കിയുള്ളവ അയച്ചിട്ടില്ല. തങ്ങളുടെ കൈയിൽ നിന്ന് പണമെടുത്ത് ചെലാൻ അയയ്ക്കാൻ കഴിയില്ലെന്നാണ് കെൽട്രോണിന്റെ നിലപാട്.
എഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ചുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുമൂലം കെൽട്രോണുമായുള്ള സപ്ലിമെന്ററി കരാറിലേർപ്പെടാൻ സർക്കാരിന് കഴിയുന്നില്ല. ഹർജിയിൽ തീരുമാനമുണ്ടായ ശേഷം കരാർ ഒപ്പിടാമെന്നാണ് സർക്കാർ നിലപാട്. ഇതും കെൽട്രോണിന് ബാക്കി പണം ലഭിക്കുന്നതിന് തിരിച്ചടിയായി.
സംസ്ഥാനത്തെമ്പാടുമായി 726 ക്യാമറകളാണ് സ്ഥാപിച്ചത്. പദ്ധതി നടത്തിപ്പിന് ആദ്യ മൂന്നു മാസം കെൽട്രോണിന് നൽകേണ്ടത് 11.75 കോടി രൂപയായിരുന്നു. പദ്ധതിയിൽ അഴിമതി ആരോപിച്ച് ഹർജി സമർപ്പിച്ചതോടെ ഹൈക്കോടതി കരാറുകാർക്ക് പണം നൽകുന്നത് താത്കാലികമായി തടഞ്ഞിരുന്നു. എന്നാൽ കെൽട്രോണിന് 11.75 കോടി നൽകാൻ അനുവാദം നൽകി. ഇപ്പോൾ ആറു മാസമായി 23 കോടി കുടിശികയാണ്. ഈ പണം ലഭിക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന അവസ്ഥയിലാണ് കെൽട്രോൺ. ഇതോടെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച എഐ ക്യാമറുകളുടെ പ്രവർത്തനം പാടേ സ്തംഭിക്കുന്ന സ്ഥിതിയാണ്.
ഒരു ചെലാൻ അയയ്ക്കാൻ 20 രൂപയാണ് ചെലവ്. ഈ കണക്കു വച്ച് ആദ്യമൊക്കെ ഒരുമാസം 33,000 ചെലാനുകൾ അയച്ചിരുന്നു. നവംബർ വരെയുള്ളവ ഏതാണ്ട് അയച്ചു. എന്നാൽ പണം ലഭിക്കാതെ വന്നതോടെ ചെലാൻ അയയ്ക്കുന്നതിലും വൻ കുറവ് വരുത്തി. ഇപ്പോൾ 10,000ത്തിൽ താഴെ ചെലാനുകളാണ് അയയ്ക്കുന്നത്. 145 കരാർ ജീവനക്കാരടക്കം മുഴുവൻ സംവിധാനവും പ്രവർത്തിക്കുന്നത് കെൽട്രോണിന്റെ ചുമതലയിലാണ്. ഇതിനുള്ള ഒരു കോടിയോളം രൂപ പ്രതിമാസം ചെലവഴിക്കുന്നതും കെൽട്രോണിന്റെ ഫണ്ടിൽ നിന്നാണ്.