
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക താത്പര്യങ്ങളെ ബാധിക്കുന്ന രീതിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനക്കടത്ത് നടത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മാഹിയിൽ നിന്നും കർണാടകയിൽ നിന്നുമാണ് വ്യാപകമായി ഇന്ധനം കടത്തുന്നത്. കർണാടകയിൽ ഇന്ധന നികുതി അടുത്തിടെ വർധിപ്പിച്ചതോടെ വലിയ വില വ്യത്യാസമില്ല. നേരത്തെ ഇന്ധനകടത്തിനിടെ നടപടി കർശനമാക്കിയിരുന്നു. നികുതിവെട്ടിച്ച് ഇന്ധനം കടത്താനുള്ള ശ്രമം വീണ്ടും നടക്കുന്നുണ്ട്. ഇതിനെതിരെ കർശന നടപടിയുണ്ടാകും. പലിശയും പിഴപലിശയുമടക്കം ഇവർ അടയ്‌ക്കേണ്ടി വരും. സംസ്ഥാന വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്.
അരലക്ഷം രൂപയിൽ താഴെയുള്ള നികുതി കുടിശികകളെ പൂർണമായും ഒഴിവാക്കുന്ന രീതി ഇത്തവണത്തെ ആംനസ്റ്റി പദ്ധതയിലുണ്ട്. ഇത് ചെറുകിട വ്യാപാരികൾക്ക് ഇത് സഹായകരമാകും. മുമ്പ് പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ആനുകൂല്യങ്ങളാണ് ഇത്തവണ ആംനസ്റ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 50000 രൂപയിൽ താഴെ കുടിശികയുള്ളവരുടെ ഫയലുകൾ തീർപ്പാക്കി എഴുതിത്തള്ളും.
ജിഎസ്‌ടിക്ക് മുമ്പുള്ള നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശികകളുമായി ബന്ധപ്പെട്ട് 1081 കേസുകളും ജിഎസ്‌ടിയിൽ 735 കേസുകളും നിലനിൽക്കുന്നുണ്ട്. ഭക്ഷ്യവസ്‌തു സംബന്ധിച്ച നികുതി വർധിപ്പിക്കരുതെന്നാണ് കേരളത്തിന്‍റെ നിലപാട്. ഇക്കാര്യം കഴിഞ്ഞ ജിഎസ്‌ടി യോഗത്തിലും കേരളം ഉന്നയിച്ചു. ഭക്ഷ്യവസ്‌തുക്കളുടെ വില വർധിപ്പിക്കുന്ന സാഹചര്യമുണ്ടാകരുത്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾക്ക് നികുതി കൃത്യമായി നൽകുന്നില്ല. ജിഎസ്‌ടി പൂളിൽ വരുന്ന പണം സംസ്ഥാനങ്ങൾക്ക് അർഹമായ രീതിയിൽ കിട്ടുന്നില്ല. ഇത് പൂർണമായി പരിഹരിക്കാനായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എം.എസ്. അരുൺ കുമാര്‍, എം. നൗഷാദ്, പി. മമ്മിക്കുട്ടി, ടി.ഐ. മധുസൂദനന്‍ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.