

അനധികൃത മസാജ് കേന്ദ്രങ്ങൾക്കെതിരേ ശക്തമായ നടപടി: കൊച്ചി മേയർ
കൊച്ചി: ആയുർവേദത്തിന്‍റെ മറവിൽ ചില സ്‌പാ-മസാജ് കേന്ദ്രങ്ങളിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ. ഇത്തരം കേന്ദ്രങ്ങൾക്കെതിരേ കൊച്ചി കോർപ്പറേഷൻ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. ആരോഗ്യ മേഖലയിലെ വ്യാജ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് കർശനമായ ഇടപെടലുകൾ ഉണ്ടാകുമെന്നും മേയർ അറിയിച്ചു.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി, പ്രത്യേകിച്ച് കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട്, ആയുർവേദ ഡോക്ടർമാരുടെ സംഘടന ആയ എഎംഎഐയുമായി സഹകരിച്ച് വിവിധ ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുമെന്നും മേയർ പറഞ്ഞു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലൻ, എഎംഎഐ ഏരിയ പ്രസിഡന്‍റ് ഡോ. ബിനോയ് ദേവദാസ്, എ.എം.എ.ഐ മുൻ ജനറൽ സെക്രട്ടറിയും മെഡിക്കൽ കൗൺസിൽ അംഗവുമായ ഡോ. സാദത്ത് ദിനകർ, ഏരിയ സെക്രട്ടറി ഡോ. സതീഷ്.വി.ദേവ്, ഡോ. ടിൻസി ടോം, ജില്ലാ സെക്രട്ടറി ഡോ. എലിസബത്ത്, ഡോ. അഞ്ജന ശ്രീധർ, ഡോ. ദിവ്യ വിദ്യാധരൻ, ഡോ. വത്സലാദേവി, ഡോ. അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി
ഡോ സതീഷ്.വി.ദേവിനെ പ്രസിഡന്‍റായും, ഡോ. ബിൻസ ഹസനെ സെക്രട്ടറിയായും, ഡോ. അഞ്ജന ശ്രീധറിനെ ട്രഷററായും തെരഞ്ഞെടുത്തു.