

എസ്ഐആർ ഫോം ശേഖരിക്കാൻ വിദ്യാർഥികളെ അയക്കില്ല
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് വിദ്യാർഥികളെ ഇറക്കണമെന്ന ആവശ്യത്തിനെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി രംഗത്ത്. സ്‌കൂള്‍ കുട്ടികള്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അനുവദിക്കില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ആരുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഈ മണ്ടന്‍ തീരുമാനമെന്ന് അദ്ദേഹം ചോദിച്ചു.
ഏതെങ്കിലും കുട്ടികള്‍ക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന് ആയിരിക്കും.
ഒരു കാരണവശാലും വിദ്യാര്‍ത്ഥികളെ അനുവദിക്കില്ലെന്നും അത് ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. അതേസമയം ബിജെപി ഇടപെടല്‍ കൊണ്ടാണ് എസ്എസ്‌കെ ഫണ്ട് ലഭിക്കാത്തതെന്ന് ശിവന്‍കുട്ടി പറഞ്ഞു.
എസ്‌ഐആര്‍ ജോലികള്‍ക്ക് വിദ്യാര്‍ത്ഥികളെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചിരുന്നു. എന്യൂമറേഷന്‍ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനുമാണ് വിദ്യാര്‍ത്ഥികളെ ആവശ്യപ്പെട്ടത്. ഈ മാസം 30 വരെ എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാരെ വേണമെന്നായിരുന്നു ആവശ്യം. ഇതിനെതിരേയാണ് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്.