
അർജുൻ
പാലക്കാട്: പല്ലൻചാത്തന്നൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികയ്ക്കെതിരേ ആരോപണവുമായി അർജുന്‍റെ സഹപാഠി. ക്ലാസ് ടീച്ചറായ ആശയ്ക്കെതിരെയാണ് സഹപാഠി രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചതിന്‍റെ പേരിൽ അധ്യാപിക സൈബർ സെല്ലിലേക്ക് വിളിച്ചിരുന്നുവെന്നും, ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും, പിഴ നൽക്കേണ്ടി വരുമെന്നും അർജുനെ ഭീഷണിപ്പെടുത്തിയെന്ന് സഹപാഠി പറഞ്ഞു. അതിനു ശേഷം അർജുൻ വലിയ മാനസിക ബുദ്ധിമുട്ടിലായിരുന്നു.
ക്ലാസ് ടീച്ചറായ ആശയാണ് കുട്ടിയുടെ വീട്ടിൽ വെളളിയാഴ്ച വിവരം വിളിച്ചറിയിച്ചത്. അതോടെ അർജുന്‍റെ അമ്മ വിഷമത്തിലാവുകയായിരുന്നു. തുടർന്നു സംഭവം മാമനെ അറിയിക്കുകയായിരുന്നു അമ്മ. മാമൻ അർജുനെ മർദിക്കുകയും ചെയ്തിരുന്നു. സ്കൂളിൽ തിങ്കളാഴ്ച അമ്മയ്ക്കും മാമനും ഒപ്പം അർജുൻ എത്തിയപ്പോൾ അധ്യാപിക ആശ സ്കൂളിൽ ഉണ്ടായിരുന്നില്ല. തുടർന്ന് സ്കൂളിലുണ്ടായിരുന്ന അധ്യാപികരായ ശ്രീഷയും ആർദ്രയും സംഭവം പരിഹരിക്കുകയായിരുന്നു.
ചൊവ്വാഴ്ച അധ്യാപിക സ്കൂളിലെത്തിയപ്പോൾ അർജുന്‍റെ മുഖത്ത് അടിക്കുകയും, ചെവി പിടിക്കുകയും ചെയ്തു. തുടർന്ന് അർജുന്‍റെ കൈകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു. പിന്നീട് ഉച്ചയ്ക്ക് അർജുനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തുകയും അധ്യാപിക ആശയും പ്രിൻസിപ്പലും മർദിക്കുകയും ചെയ്തു.
ക്ലാസ് കഴിഞ്ഞു പോകുമ്പോൾ സഹപാഠിയെ കെട്ടിപ്പിടിച്ച് ഇത് തന്‍റെ അവസാനത്തെ ക്ലാസാണെന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അർജുൻ പറഞ്ഞതായി സഹപാഠി പറഞ്ഞു.