
കൊല്ലം: തേലവക്കര സ്‌കൂള്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ താൻ നടത്തിയ പരാമർശങ്ങളിൽ ഖേദമുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പരാമർശം താൻ ഒഴിവാക്കേണ്ടതായിരുന്നെന്നും, പെട്ടെന്ന് പറഞ്ഞപ്പോൾ വാക്കുകൾ മാറിപ്പോയതാണെന്നും മന്ത്രി പറഞ്ഞു. മിഥുന്‍റെ വീട്ടിലെത്തിയ മന്ത്രി മുത്തശ്ശി മണിയമ്മ, അച്ഛൻ മനു, അനിയൻ സുജിൻ എന്നിവരെയെല്ലാം ആശ്വസിപ്പിച്ചു.
വിദ്യാർഥിയെ പഴിച്ചും അധ്യാപകരെ തുണച്ചുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
"ഒരു പയ്യന്‍റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാൻ ഷെഡ്ഡിന്‍റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. ആ കുഞ്ഞ് അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമല്ല. പക്ഷേ നമ്മുടെ കുഞ്ഞുങ്ങൾ കളിച്ചു കളിച്ച് ഇതിന്‍റെ മുകളിൽ ഒക്കെ ചെന്ന് കേറുമ്പോൾ ഇത്രയും ആപല്‍കരമായിട്ടുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്മള്‍ അന്ധാളിച്ച് പോകും. രാവിലെ സ്കൂളില്‍ ഒരുങ്ങി പോയ കുഞ്ഞാണ്. കുഞ്ഞ് മരിച്ചു. പക്ഷേ, നമുക്ക് അധ്യാപകരെ പറയാൻ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറി'' എന്നായിരുന്നു മന്ത്രി പറഞ്ഞത്