
കളമശേരി: കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളുടെ പ്രത്യേക കർഷക ഗ്രൂപ്പിന് രൂപം നൽകുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് സർക്കാരിന്‍റെ സർവ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി കാർഷികോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർഥി കർഷകരുടെ സംഗമം ശ്രദ്ധേയമായി.
വീട്ടുവളപ്പിലും സ്കൂൾ കൃഷിത്തോട്ടത്തിലും കൃഷി ചെയ്ത് വിജയിപ്പിച്ച കുട്ടി കർഷകർ കളമശേരി കാർഷികോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർഥി കർഷക സംഗമത്തിൽ അവരുടെ അനുഭവം പങ്കുവച്ചു. വിവിധ തരം പച്ചക്കറികളും മറ്റ് വിളകളും കൃഷി ചെയ്യുന്ന, വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്. വിദ്യാർഥികൾക്കൊപ്പം മന്ത്രി കാർഷികോത്സവ സ്റ്റാളുകൾ സന്ദർശിച്ച് ഉത്പന്നങ്ങൾ പരിചയപ്പെടുത്തി.
സ്റ്റാളുകൾ സന്ദർശിക്കാൻ മന്ത്രിയും ഒപ്പം കൂടിയതോടെ കുട്ടികൾക്കും ആവേശമായി. കുട്ടികൾക്കിടയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കളമശേരി മണ്ഡലത്തിലെ സ്കൂളുകളിൽ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോളേജ് വിഭാഗത്തിൽ കൃഷി വകുപ്പിന്‍റെ അവാർഡ് ജേതാവായ റോഷൻ പോൾ അനുഭവങ്ങൾ പങ്കുവെച്ചു. പഠനത്തിനോടൊപ്പം തന്നെ വിജയകരമായി കൃഷി മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമെന്ന് റോഷൻ പറഞ്ഞു. അവസാന വർഷ ബിരുദ വിദ്യാർഥിയാണ് റോഷൻ. പച്ചക്കറി കൃഷിക്കൊപ്പം കോഴി, കാട, വാത്ത, താറാവ്, പശു, എന്നിവയെ വളർത്തുകയും ചെയ്യുന്നുണ്ട്. താൻ കൃഷിയിലേക്ക് വന്ന രീതി കൃഷി വിജയകരമായി കൊണ്ട് പോകുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ സദസ്സുമായി റോഷൻ പങ്കുവെച്ചു.