

തായ്‌ക്വോണ്ടോ മത്സരത്തിനിടെ നിയമം തെറ്റിച്ച് അടിവയറ്റിൽ ചവിട്ടി, മുഖത്ത് തൊഴിച്ചു; തൃശൂർ സ്വദേശിയായ വിദ്യാർഥി വെന്‍റിലേറ്ററിൽ
taekwondo - representative image
തൃശൂർ: മഹാരാഷ്ട്രയിൽ സിബിഎസ്ഇ സൗത്ത് സോൺ തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി വെന്‍റിലേറ്ററിൽ. തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥി ഫൈസ് അബ്ദുൾ ജലാലിനെയാണ് (17) ഗുരുതര പരുക്കുകളോടെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ചന്ദ്രപുർ സൻസ്കാർ ഭാരതി പബ്ലിക് സ്കൂളിൽ ഓഗസ്റ്റ് 3ന് നടന്ന അണ്ടർ 19 വിഭാഗം മത്സരത്തിനിടെയാണു സംഭവം. മത്സരം നിയന്ത്രിക്കുന്നതിൽ റഫറിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച സംഭവിച്ചു. മത്സരത്തിനിടെ എതിരാളി ഫായിസിന്‍റെ അടിവയറ്റിൽ ചവിട്ടി. നിയമവിരുദ്ധമായ ഈ പ്രഹരത്തിനു ശേഷം കടുത്ത വേദനയോടെ ഫായിസ് റഫറിയോട് മത്സരം നിർത്താൻ റഫറിയോട് സിഗ്നൽ നൽകി റിങ്ങിനു പുറത്തേക്ക് നീങ്ങി. എന്നാൽ ഫൗൾ വിളിക്കാനോ മത്സരം നിർത്താനോ റഫറി തയാറായില്ല. ഇതിനിടെ, മത്സരം നിർത്തി റിങ്ങിൽ നിന്നു പിന്മാറിയ ഫായിസിന്‍റെ മുഖത്തിനു നേരെ എതിരാളി ശക്തമായി തൊഴിക്കുകയായിരുന്നു. ഇതോടെ ഫായിസ് കുഴഞ്ഞ് വീഴുകയായിരുന്നു.
സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഫായിസിനെ ഉടൻ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഫായിസിന് അടിയന്തര ശസ്ത്രക്രിയ നടത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ ഫായിസിനെ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.
സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം. റഫറിക്കെതിരെയും എതിരാളിക്കെതിരെയും നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയർമാനും റീജനൽ ഓഫിസർക്കും പരാതി നൽകിയതായാണ് വിവരം.