

തൊടുപുഴ: തൊടുപുഴ കോ- ഓപ്പറേറ്റീവ് ലോ കോളെജിൽ ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥികൾ. കോളെജിലെ ചില വിദ്യാർഥികൾക്ക് അനധികൃതമായി മാർക്ക് നൽകുന്നത് ചോദ്യം ചെയ്തതിനെത്തുടർന്ന് അച്ചടക്ക നടപടി ഉണ്ടായതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ കോളെജിന്‍റെ മൂന്നാം നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഒരു മണിക്കൂറോളം വിദ്യാർഥികൾ പ്രതിഷേധം തുടർന്നു. ഒടുവിൽ സസ്പെൻഷൻ പിൻവലിക്കാമെന്ന് കോളെജ് അധികൃതർ അറിയിച്ചതോടെ വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെയുള്ള നാലാം സെമസ്റ്റർ വിദ്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 50 ശതമാനത്തിൽ താഴെ ഹാജരുള്ള വിദ്യാർഥികൾക്ക് ഇന്‍റേണൽ മാർക്ക് മുഴുവൻ നൽകി റാങ്ക് നേടാൻ സഹായിച്ചെന്നാണ് വിദ്യാർഥികളുയർത്തുന്ന ആരോപണം. എന്നാൽ, പരാതി പറഞ്ഞതിന് തങ്ങളുടെ പേരിൽ വ്യാജ റാഗിങ് ആരോപണം ഉന്നയിച്ച് സസ്പെൻഡ് ചെയ്തെന്നും ഇവർ പറയുന്നു.