ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ കരിമണൽ കർത്തായുടെ മാനസപുത്രനായി മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കായംകുളത്ത് യുഡിഎഫിന്‍റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താൻ എംപിയായിരിക്കെ തന്നോടൊപ്പം കരിമണല്‍ ഖനനവിരുദ്ധ സമരം നടത്തിയ സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ കരിമണല്‍ കർത്തായുടെ ഏജന്‍റുമാരാകുന്ന കാഴ്ചയാണ് കേരളം കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിയായി കര്‍ത്തായുടെ കമ്പനിയില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയെന്നു തെളിഞ്ഞതാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തിയതിലും ഗുരുതരമായ അഴിമതിയാണ് കേരളത്തില്‍ നടമാടുന്നത്. എന്നാലും ഒരു കേന്ദ്ര ഏജന്‍സിയും പിണറായി വിജയനെ തൊടില്ല. ബിജെപി - സിപിഎം അന്തര്‍ധാര തികച്ചും പ്രകടമാണെന്നും സുധീരൻ പറഞ്ഞു.