കൽപ്പറ്റ: വയനാട് സുഗന്ധഗിരി മരംമുറിക്കേസിൽ ഡിഎഫ്ഒയുടെ സസ്പെൻഷൻ മരവിപ്പിച്ചു. ഉദ്യോഗസ്ഥരോട് വിശദീകരണം തേടാതെയുള്ള നടപടി കോടതിയിൽ നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം ഉള്‍പ്പെടെയുള്ള മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വനം മന്ത്രി താത്കാലികമായി മരവിപ്പിച്ചത്.
വനം വകുപ്പിന്‍റെ വിജിലൻസ് വിഭാഗമാണ് കേസിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോര്‍ട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയതിനൊപ്പം തുടര്‍ നടപടി സ്വീകരിക്കും മുന്‍പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം എഴുതി വാങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നടപ്പായില്ല.
ഇങ്ങനെ വിശദീകരണം തേടാതെ കേസുമായി മുന്നോട്ടുപോയാൽ കോടതിയിൽ നിലനിൽക്കില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചതിനു പിന്നാലെ അതിവേഗത്തിൽ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.