

സുജാത ജി. സുധാകരനെ വീട്ടിലെത്തി കണ്ടു
ആലപ്പുഴ: സിപിഎം അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ അനുനയിപ്പിക്കാൻ ശ്രമവുമായി സിപിഎം രംഗത്ത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത, സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കറും ഒപ്പമുണ്ടായിരുന്നു. സുധാകരനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി പലനേതാക്കളും അദ്ദേഹത്തെ ഫോൺ വഴിയും വിളിച്ചിരുന്നു.
ബുധനാഴ്ച വൈകിട്ട് ആലപ്പുഴ ജില്ലാസെക്രട്ടറി ആർ. നാസറും സുധാകരനെ വിളിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാവിലെ സി.എസ്. സുജാത നേരിട്ട് വീട്ടിലെത്തി സംസാരിച്ചത്. ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിലേക്ക് നേരിട്ട് ക്ഷണിക്കുകയും ചെയ്തതായാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നാടിന് സമർപ്പിക്കുന്നത്. ചടങ്ങിൽ ജി. സുധാകരനെയാണ് മുഖ്യാതിഥിയായി നിശ്ചയിച്ചിരിക്കുന്നത്. മുഖ്യാതിഥി സുധാകരൻ എന്ന് ഉൾപ്പെടുത്തിയുള്ള പോസ്റ്റർ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് ഫോണിൽ വിളിച്ച് പരിപാടിക്ക് വരാൻ സുധാകരനെ ക്ഷണിച്ചിട്ടുണ്ട്. പൊതുമരാമത്ത് മുൻ മന്ത്രിയായിരുന്ന തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് സുധാകരനുള്ളത്. ശനിയാഴ്ചത്തെ പാലം ഉദ്ഘാടനച്ചടങ്ങിൽ സുധാകരൻ പങ്കെടുക്കുമോയെന്ന് ഇതുവരെ ഉറപ്പ് നൽകിയിട്ടില്ല.