കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിൽപ്പന കുറവുള്ള മാവേലി സ്റ്റോറുകൾ അടച്ചുപൂട്ടാനൊരുങ്ങി സപ്ലൈകോ. ഇതിന്‍റെ ഭാഗമായി മാവേലി സ്റ്റോറുകളുടെ കണക്കെടുപ്പ് പട്ടിക തയാറാക്കുന്ന നടപടികൾ പൂർത്തിയായി. ഇനി സബ്സിഡി ഇനത്തിൽ വിൽക്കാൻ സാധനങ്ങൾ നൽകില്ലെന്ന് സപ്ലൈകോ എം.ഡി. ഔട്ട് ലെറ്റ് മാനെജർമാരെ അറിയിച്ചു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ടെൻഡർ നടപടികളും മുടങ്ങി.
കഴിഞ്ഞ 29 ന് നടന്ന ടെൻഡറിൽ വിതരണക്കാർ ആരും പങ്കെടുത്തില്ല. സബ്സിഡി ഉത്പന്നങ്ങൾ അടക്കം 40 ഇനങ്ങൾക്കാണ് ടെൻഡർ ക്ഷണിച്ചത്. വിതരണക്കാർക്ക് മാത്രം സപ്ലൈകോ കുടിശിക 500 കോടി രൂപയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതു നൽകാൻ തയാറാകാത്തതോടെ വിതരണക്കാരും കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. ടെൻഡർ ലഭിച്ചാൽ മൂന്ന് ദിവസത്തിനകം ഉത്പന്നങ്ങൾ സ്റ്റോറുകളിൽ എത്തിക്കുന്നതായിരുന്നു പതിവ്. ടെൻഡർ മുടങ്ങിയതിനാൽ ഈ ദിവസങ്ങളിൽ ഉത്പന്നങ്ങൾ സ്റ്റോറുകളില്ലെത്തില്ല. ചുരുക്കത്തിൽ സപ്ലൈകോയിൽ നിന്ന് വരും ദിവസങ്ങളിൽ സബ്‌സിഡി ഉത്പനങ്ങൾ ഒന്നും ലഭിക്കില്ല. അടുത്തയാഴ്ച വീണ്ടും ടെൻഡർ ക്ഷണിക്കാൻ സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ടെൻഡറിൽ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടിൽ വിതരണക്കാർ ഉറച്ചു നിന്നാൽ പ്രതിസന്ധി രൂക്ഷമാകും.
ശബരി ഉത്പന്നങ്ങളും പായ്ക്ക് ചെയ്ത ഉത്പന്നങ്ങളും മാത്രമാണ് സപ്ലൈകോ സ്റ്റോറുകളില്‍ ഇപ്പോഴുള്ളത്. സഹകരണവകുപ്പിന് കീഴിലുള്ള മാവേലി സ്റ്റോറുകൾ കച്ചവടം കുറഞ്ഞ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ സാധ്യത ഉള്ള സ്ഥലങ്ങളിലേക്ക് മാറ്റാനും ആലോചന നടക്കുന്നുണ്ട്. സെല്‍ഫ് സർവീസ് രീതിയിലേക്കും മാറാനും ആലോചന നടക്കുന്നു. സൂപ്പർ മാർക്കറ്റ് മാതൃകയിൽ വില്‍പ്പന ശാലകള്‍ പുനർവിന്യസിക്കുമെന്നാണ് സൂചന. കഴിഞ്ഞ മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് മാവേലി സ്റ്റോറുകളിലെ വിൽപ്പന 30 ശതമാനം ഇടിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.