
സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച
തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയറിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ. നായനാർ പാർക്കിൽ തിങ്കളാഴ്ച വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്‍റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് സബ്സിഡി അരിയ്ക്കു പുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ, പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും.
സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്‍റെ അളവ് അര കിലോയിൽ നിന്നും ഒരു കിലോയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് പ്രമുഖ റീട്ടെയ്ൽ ചെയിനുകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ്എംസിജി ഉത്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവും നൽകുന്നുണ്ട്.
സെപ്റ്റംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലു വരെ ഒരു പ്രധാന ഔട്ട്‌ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്.
ജൂലൈ മാസത്തിൽ 168 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്‌സിഡി ഉത്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്. 32 ലക്ഷത്തോളം ഉപയോക്താക്കൾ കഴിഞ്ഞ മാസം സപ്ലൈകോ വിൽപ്പന ശാലകളെ ആശ്രയിച്ചിരുന്നു.
ഓണത്തിരക്ക് ആരംഭിച്ച ഈ മാസം ഓഗസ്റ്റ് 22 വരെയുള്ള വിറ്റുവരവ് 180 കോടി രൂപയാണ്. ഓഗസ്റ്റ് 11 മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും പ്രതിദിന വിറ്റുവരവ് പത്തു കോടിക്ക് മുകളിലാണ്. ഓഗസ്റ്റ് 22 വരെ 30 ലക്ഷത്തോളം ഉപയോക്താക്കൾ സപ്ലൈകോ വിൽപ്പന ശാലകൾ സന്ദർശിച്ചിട്ടുണ്ട്.