ക്ഷേത്രത്തിന്‍റെ പണം ദൈവത്തിന് മാത്രം; സഹകരണ ബാങ്കിന്‍റെ നേട്ടത്തിന് ഉപയോഗിക്കാനാവില്ലെന്ന് സുപ്രീംകോടതി

ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി
 temple fund on supreme court

ക്ഷേത്രത്തിന്‍റെ പണം ദൈവത്തിന് മാത്രമെന്ന് സുപ്രീംകോടതി

Updated on

കൊച്ചി: ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് സുപ്രീംകോടതി. ആ പണം ദൈവത്തിന്‍റെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. സഹകരണ ബാങ്കിന്‍റെ അതിജീവനത്തിനായി ക്ഷേത്രത്തിന്‍റെ പണം ഉപയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, തൃശിലേരി ശിവക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ രണ്ട് സഹകരണബാങ്കുകളിൽ‌ നടത്തിയ സ്ഥിരം നിക്ഷേപം പിൻവലിച്ച് ദേശസാൽകൃത ബാങ്കിലേക്ക് മാറ്റാൻ കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഇതിനെതിരേയാണ് മാനന്തവാടി അർബൻ കോപ്പറേറ്റീവ് സൊസൈറ്റിയും, തിരുനെല്ലി സർവീസ് സഹകരണ ബാങ്കും സുപ്രീംകോടതിയെ സമീപിച്ചത്.തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ 1.73 കോടി നിക്ഷേപമാണ് മാനന്തവാടി അർബൻ കോപ്പറേറ്റിവ് സൊസൈറ്റിയിലുള്ളത്. തൃശിലേരി ശിവക്ഷേത്രത്തിന്‍റെ 15.68 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും മാനന്തവാടി അർബൻ കോപ്പറേറ്റിവ് ബാങ്കിലുണ്ട്. കാലാവധി പൂർത്തിയാകാതെ ഈ നിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചാൽ സഹകരണസംഘങ്ങൾ പ്രതിസന്ധിയിലാകുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി സുരേന്ദ്രനാഥ്, അഭിഭാഷകൻ മനു കൃഷ്ണൻ എന്നിവർ വാദിച്ചു.

എന്നാൽ ഈ വാദം അംഗീകരിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. പണം ദേശസാൽകൃത ബാങ്കിലേക്ക് മാറ്റുന്നതിൽ എന്താണ് കുഴപ്പമെന്നും സുപ്രീംകോടതി ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com