

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാർക്കെതിരായ പരാതികൾ പരിഗണിക്കാൻ ലോക്പാലിന് അധികാരമുണ്ടെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ലോക്പാൽ ബിൽ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു.
ഹൈക്കോടതി ജഡ്ജിമാർ പൊതു പ്രവർത്തകർ എന്ന നിർവചനത്തിൽ വരുമെന്നും അതിനാൽ 2013 ലോക്പാൽ, ലോകായുക്ത നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ജഡ്ജിമാർക്ക് എതിരായ പരാതികൾ പരിഗണിക്കാൻ അധികാരം ഉണ്ടെന്നും ആയിരുന്നു ലോക്പാൽ വിധി.
ഒരു കേസിൽ ഹൈക്കോടതി ജഡ്ജിക്കെതിരായ പരാതി പരിഗണിക്കവേ ആയിരുന്നു ലോക്പാൽ ഉത്തരവ്. ഹൈക്കോടതി ജഡ്ജി സിവിൽ കേസിൽ സ്വകാര്യ വ്യക്തിക്ക് അനുകൂലമായ ഉത്തരവ് ലഭിക്കാൻ അഡീഷണൽ ജില്ലാ ജഡ്ജിയെയും, മറ്റൊരു ഹൈക്കോടതി ജഡ്ജിയെയും സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
ആരോപണ വിധേയനായ ജഡ്ജിയുടെ പേര് പരസ്യപ്പെടുത്തരുത് എന്നും സുപ്രീം കോടതി നിർദേശിച്ചു. കേസ് ഹോളി അവധിക്ക് ശേഷം വിശദമായി പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി.