തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ തൃശൂരിലെ പുതിയ ബ്രാഞ്ചിന്റെ ഉദ്‌ഘാടനത്തിൽ പങ്കെടുത്ത സുരേഷ് ഗോപി തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു നിമിഷം പങ്കുവെച്ചു. താരത്തിന്റെ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
തന്റെ ആദ്യ ശമ്പളം അച്ഛനെയാണ് ഏൽപ്പിച്ചതെന്നും അച്ഛൻ അന്നേരം തന്നെയും കൂട്ടി നേരെ പോയത് ബാങ്കിലേക്ക് ആണെന്നും ശേഷം തന്റെ പേരിൽ എടുത്ത അക്കൗണ്ടിൽ ആ പണം നിക്ഷേപിച്ചു എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, "ധനലക്ഷ്മി ബാങ്കിന്റെ ആശുപത്രി ജങ്ഷനും റെസ്റ്റ് ഹൗസ് ജങ്ഷനും ഇടക്കുള്ള ബ്രാഞ്ചിൽ കൊണ്ടുപോയിട്ട് ആ ചെക്കവിടെ ഡെപ്പോസിറ്റ് ചെയ്തു. എന്നിട്ട് ഞാൻ മരിക്കുന്നതുവരെ നീ ഇത് ചെയ്യണം എന്ന് ഞാൻ പറയില്ല, മരിച്ചു കഴിഞ്ഞാലും നിന്റെ പേരിലെ ബാങ്ക് ധനലക്ഷ്മി ബാങ്കാണ് എന്ന് അച്ഛൻ സത്യം ചെയ്യിച്ചു."
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സുരേഷ് ഗോപി രാഷ്ട്രീയത്തോടൊപ്പം സിനിമയും ശക്തമായി മുന്നോട്ട് കൊണ്ടു പോവുകയാണ്. 'ഒരു പെരുങ്കളിയാട്ടം', 'വരാഹം' , 'ജെ എസ് കെ', 'ഒറ്റക്കൊമ്പൻ', എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങി നിൽക്കുന്ന സിനിമകൾ.