തൃശൂർ പൂരത്തിന്‍റെ കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും: സുരേഷ് ഗോപി
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിന്‍റെ പശ്ചാത്തലത്തിൽ, തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച തീരുമാനിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂരം നടത്തിപ്പിനെക്കുറിച്ച് തൃശൂർ ജില്ലാ കലക്റ്റർ, പൊലീസ് കമ്മിഷണർ, ബന്ധപ്പെട്ട ദേവസ്വങ്ങൾ എന്നിവരുമായി ചർച്ച നടത്തും. ദേവസ്വം മന്ത്രി വി.എൻ. വാസവന്‍റെയും ജില്ലയിൽനിന്നുള്ള ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരിക്കും ചർച്ച.
ദുരന്തബാധിതരുടെ കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും ഒപ്പം നിൽക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പൂരപ്രേമികളും സാമൂഹിക പ്രവർത്തകരും ഇതിനായി ഒത്തു ചേർന്നു പ്രവർത്തിക്കുന്നുണ്ട്. അപകടത്തെക്കുറിച്ച് കേന്ദ്ര സംഘവും അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിനു വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഡാവർ നായകളെ എത്തിച്ച് പരിശോധന നടത്തുമെന്നു സുരേഷ് ഗോപി പറഞ്ഞു. വിഷയത്തിൽ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാൻ കഴിയൂ എന്നും മന്ത്രി.
