
തിരുവനന്തപുരം: മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രതികരണവുമായി ചലച്ചിത്രതാരം സുരേഷ് ഗോപി. മാപ്പുപറയാൻ തയാറാണെന്നും മകളെപ്പോലെയാണ് കണ്ടതെന്നും അച്ഛനെപ്പോലെ മാപ്പു പറയുമെന്നും അദ്ദേഹം പ്രതികരിച്ചു.
തെറ്റായ ഉദ്ദേശ്യത്തോടെയല്ല. സോറി പറയാൻ പല തവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. ഇന്നു നിയമനടപടി എന്നു പറയുമ്പോൾ എന്തു പറയാനാണ്. വഴിമുടക്കി നിന്നപ്പോൾ വശത്തേക്ക് മാറ്റി പോകാൻ തുടങ്ങുകയായിരുന്നു. വീണ്ടും വീണ്ടും ചോദ്യം വരുന്നു. അങ്ങനെയാണെങ്കിൽ ഇനി മാധ്യമങ്ങളെ കാണുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
മൂന്നു പെൺകുട്ടികളുടെ അച്ഛനാണെന്നും മാധ്യമപ്രവർത്തകയെ തന്‍റെ മകളെപ്പോലെയാണ് കണ്ടതെന്നും പൊതു സ്ഥലത്ത് ഇത്തരം രീതിയിൽ പെരുമാറുമോയെന്നും അദ്ദേഹം ചോദിച്ചു.
മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്‍റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു- അദ്ദേഹംഫെയ്സ്ബുക്കിൽ കുറിച്ചു.