തൃശൂരിൽ ലൂർദ് മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി

വിജയത്തിലുള്ള നന്ദി ഹൃദ‍യത്തിലാണെന്നും അത് ഉത്പന്നത്തിലല്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു
suresh gopi receives gold rosary at thrissurs our lady of lourdes church
തൃശൂർ ലൂർദ് മാതാവിന് സുരേഷ് ഗോപി സ്വർണക്കൊന്ത സമർപ്പിക്കുന്നു
Updated on

തൃശൂർ: ലൂർദ് മാതാ പള്ളിയിൽ മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തുന്നത്. അൽപ്പസമയം പള്ളിയിൽ ചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി.

വിജയത്തിലുള്ള നന്ദി ഹൃദ‍യത്തിലാണെന്നും അത് ഉത്പന്നത്തിലല്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഭക്തിപരമായ നിർവഹണത്തിന്‍റെ മുദ്രകൾ മാത്രമാണ് ഇത്. മുൻപ്, കുടുംബവുമായാണല്ലോ പള്ളിയിൽ എത്തിയതെന്ന് ചോദ്യത്തിന്, അത് ഓർമിപ്പിക്കേണ്ട എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുന്നോടിയായി കുടുംബസമേതം പള്ളിയിലെത്തി സ്വർണം എന്ന പേരിൽ കിരീടം സമർപ്പിച്ചിരുന്നു. അത് പിന്നീട് വിവാദത്തിന് കാരണമായിരുന്നു. ചെമ്പിൽ സ്വർണം പൂശി സ്വർണക്കിരീടമാണെന്നു പറഞ്ഞ് നൽകുകയായിരുന്നു എന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലടക്കം വലിയതോതിൽ പ്രചരിച്ചിരുന്നു. കിരീടം മാതാവിന്‍റെ രൂപത്തിൽ സമർപ്പിച്ച ഉടനേ അതു താഴെ വീണ് ഉടയുകയും ചെയ്തിരുന്നു.

വിവാദത്തിൽ ശക്തമായ ഭാഷയിൽ സുരേഷ് ഗോപി പ്രതികരിക്കുകയും ചെയ്തിരുന്നു. തന്‍റെ കഴിവ് അനുസരിച്ചുള്ള കിരീടമാണ് സമർപ്പിച്ചതെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ലൂർദ് മാതാവ് 10 ലക്ഷം രൂപയുടെ സ്വർണ നേർച്ച നൽകുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മുൻ മുഖ്യമന്ത്രി കെ.കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി ലൂർദ് മാതാ പള്ളിയിലേക്ക് സുരേഷ് ഗോപി എത്തിയത്. ഒപ്പം പത്മജ വേണുഗോപാലുമുണ്ടായിരുന്നു.

കരുണാകരന്‍റെ വസതിയായിരുന്ന തൃശൂരിലെ 'മുരളീ മന്ദിര'ത്തില്‍ എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്. കരുണാകരന്‍റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി.

സന്ദര്‍ശനത്തിനു രാഷ്ട്രീയ മാനമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. 'ലീഡര്‍ കരുണാകരനെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പിതാവായാണ് ഞാന്‍ കാണുന്നത്. ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതുപോലെ. അദ്ദേഹത്തിന്‍റെ മുന്‍ഗാമികളോടുള്ള അപമര്യാദയല്ല. പക്ഷേ എന്‍റെ തലമുറയിലെ ഏറ്റവും ധീരനായ ഒരു ഭരണകര്‍ത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണെന്നും അദ്ദേഹം പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.