
ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി
കൊച്ചി: നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അങ്കമാലി ഇളവൂരിലെ വീട്ടിൽ മന്ത്രിയെത്തിയത്. കുടുംബവുമായി 15 മിനിറ്റോളം വീട്ടിൽ തുടർന്ന അദ്ദേഹം സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളും സഹോദരനുമായും സംസാരിച്ച ശേഷമാണ് മടങ്ങിയത്. എന്നാൽ മാധ്യമങ്ങളുടെ ഒരു ചോദ്യങ്ങൾക്കും അദ്ദേഹം പ്രതികരിച്ചില്ല.
വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ അപ്രതീക്ഷിതമായാണ് തൃശൂരിലെത്തിയ സുരേഷ് ഗോപി സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ചത്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ തൃപ്തരാണെന്നും കേസിന്‍റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നാണ് മന്ത്രി മറുപടി നൽകിയതെന്നും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു.