
കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ആദിവാസി നേതാവ് സി.കെ. ജാനു. രാജ്യത്തെ ഗോത്രവർഗ വകുപ്പ് 'ഉന്നതകുല ജാതർ' കൈകാര്യം ചെയ്യട്ടെയെന്നും, ബ്രാഹ്മണനോ നായിഡുവോ കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നതിയുണ്ടാകുമെന്നുമാണ് സുരേഷ് ഗോപി ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്.
സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയാണെന്നും ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാർഥ്യങ്ങൾ മനസിലായിട്ടില്ലെന്നുമാണ് സി.കെ. ജാനു ഇതിനോടു പ്രതികരിച്ചത്.
"അയാളൊരു സവർണ ഫാസിസ്റ്റ് ആയിട്ടാണ് അയാൾക്കങ്ങനെ സംസാരിക്കാൻ പറ്റുന്നത്. ഈ കാലമത്രയും ഈ കാര്യങ്ങളൊക്കെ നടത്തിയിട്ടുള്ളത് സവർണരും സവർണ മനോഭാവമുള്ളവരും തന്നെയാണ്. അതിൽ നിന്നൊരു വ്യത്യാസമായിട്ടുള്ള ചലനമൊന്നും ഇന്ത്യയിൽ ഉണ്ടായിട്ടില്ലല്ലോ. വളരെ മോശമായ തരംതാണ വർത്തമാനമാണ് സുരേഷ് ഗോപി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
ഏറ്റവും താഴേത്തട്ടിലുള്ള ആദിവാസികൾ ഉയർന്നു വന്ന് അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചാൽ വിഹിതം കിട്ടുന്നത് ഇല്ലാതായിപോകുമെന്ന് ഇവരൊക്കെ ഭയക്കുന്നുണ്ടോ? അതുകൊണ്ടാണോ ഇങ്ങനെ പറഞ്ഞത്? ഏറ്റവും താഴേത്തട്ടിലുള്ള ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്നുള്ളത് ജനാധിപത്യ മര്യാദയാണ്'', ജാനു വിശദമാക്കി.