
സുരേഷ് കുറുപ്പ്
കോട്ടയം: താൻ യുഡിഎഫിലേക്കു പോകുന്നുവെന്ന വാർത്തകൾ തള്ളി മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ കെ. സുരേഷ് കുറുപ്പ്. അടുത്തകാലത്ത് സിപിഎം നേതൃത്വവുമായി അകന്നു നിൽക്കുന്ന സുരേഷ് കുറുപ്പ് ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് ഒരു ദൃശ്യമാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. സിപിഎം വിട്ട് എത്തിയാൽ സുരേഷ് കുറുപ്പിനെ സ്വാഗതം ചെയ്യുമെന്ന് കോട്ടയത്തെ യുഡിഎഫ് നേതാക്കൾ പ്രതികരിക്കുകയും ചെയ്തു.
ഇതോടെയാണ് ഏറ്റുമാനൂരിൽ നിന്നു രണ്ടു വട്ടം നിയമസഭാംഗമായിട്ടുള്ള സുരേഷ് കുറുപ്പിന്‍റെ വിശദീകരണം. 1972ൽ സിപിഎം അംഗമായ തനിക്ക് പാർട്ടിയോട് ഒരു വിയോജിപ്പുമില്ലെന്നു സുരേഷ് കുറുപ്പ് പറഞ്ഞു.
''പാർട്ടി എന്‍റെ രാഷ്‌ട്രീയജീവിതത്തിന്‍റെ പ്രതിരൂപവും പതാകയുമാണ്. ഞാൻ രാഷ്‌ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തെരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല. എന്‍റെ ഇടതുപക്ഷ രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു അതെല്ലാം തന്നെ. എന്‍റെ രാഷ്‌ട്രീയമാണ് എനിക്ക് മുഖ്യം. ഇക്കാര്യം തന്നെ സ്നേഹിക്കുന്ന മിത്രങ്ങളെയും വിശ്വാസമർപ്പിച്ചിട്ടുള്ള ജനങ്ങളെയും തനിക്കറിയാത്ത കാരണങ്ങളാൽ ശത്രുതയോടെ പ്രവർത്തിക്കുന്നവരെയും അറിയിക്കുകയാണ്'', സുരേഷ് കുറുപ്പ് കൂട്ടിച്ചേർക്കുന്നു.