കെ.ജി. ജയൻ ഗുരു ദർശനത്തെ ജനഹൃദയങ്ങളിലെത്തിച്ച സംഗീതജ്ഞൻ: സ്വാമി ശുഭാംഗാനന്ദ

ഗുരുദേവന്‍റെ ഗൃഹസ്ഥശിഷ്യരില്‍ പ്രമുഖനായിരുന്നു ജയന്‍റെ പിതാവ് കോട്ടയം നാഗമ്പടത്തെ ഗോപാലന്‍ തന്ത്രി
കെ.ജി. ജയൻ
കെ.ജി. ജയൻ

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനവും സന്ദേശങ്ങളും ഭക്തിയോടും കാവ്യാത്മകതയോടും കൂടി എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തിച്ച ഒരു മഹാസംഗീതജ്ഞനെയും ഒരുത്തമഗുരുഭക്തനെയുമാണ് പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍റെ നിര്യാണത്തിലൂടെ സമൂഹത്തിന് നഷ്ടമായതെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.

ഗുരുദേവന്‍റെ ഗൃഹസ്ഥശിഷ്യരില്‍ പ്രമുഖനായിരുന്നു ജയന്‍റെ പിതാവ് കോട്ടയം നാഗമ്പടത്തെ ഗോപാലന്‍ തന്ത്രി. ഗുരുദേവനൊപ്പം സഞ്ചരിക്കാനും ശിവഗിരി മഹാസമാധിയില്‍ പൂജകളർപ്പിക്കാനുമുള്ള ഭാഗ്യം ഗോപാലന്‍ തന്ത്രിക്കു ലഭിച്ചിരുന്നു. ഗുരുദേവന്‍റെ വാത്സല്യം ആവോളം ലഭിച്ച ഗോപാലന്‍ തന്ത്രിയുടെ മകന്‍ ജയന്‍ നവതി നിറവിലാണ് ഇപ്പോൾ യാത്രയാകുന്നത്.

രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഗുരുദേവഭക്തിഗാനങ്ങൾ ആലപിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ശിവഗിരി മഠത്തിന്‍റെ ആത്മമിത്രമായിരുന്ന ജയന്‍ നിരവധി തവണ ശിവഗിരി തീര്‍ത്ഥാടന വേളകളിലും അല്ലാതെയും ശിവഗിരിയിലെത്തി സംഗീതാര്‍ച്ചന ഗുരുപൂജയായി നിര്‍വ്വഹിച്ചിട്ടുണ്ട്.

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഉള്‍പ്പെടെ നിരവധി സംഗീതജ്ഞരുടെ കീഴില്‍ സംഗീതം അഭ്യസിക്കുവാന്‍ ജയനും സഹോദരന്‍ വിജയനും അവസരം ലഭ്യമായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അയ്യപ്പ ഭക്തിഗാനങ്ങളും ഗുരുദേവ ഭക്തിഗാനങ്ങളും എന്നും എല്ലാ ഹൃദയങ്ങളിലും നിറഞ്ഞു നിൽക്കുന്നതാണ്. ഗുരുദർശനത്തെ അദ്ദേഹത്തിനോളം ഗാനാർച്ചനയാക്കി ജനമധ്യത്തിലെത്തിക്കുവാൻ മറ്റാര്‍ക്കും ഇന്നോളം കഴിഞ്ഞിട്ടില്ലെന്ന് സന്ദേശത്തിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.