

ടാറ്റ ഗ്രൂപ്പ്, വി.ഡി. സതീശൻ
തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണത്തിനായി 10,000 കോടി രൂപ നിക്ഷേപിക്കാൻ ടാറ്റ ഗ്രൂപ്പിന് പദ്ധതിയുണ്ടെന്ന മുഖ‍്യമന്ത്രി വി.ഡി. സതീശന്‍റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ടാറ്റ ഗ്രൂപ്പ്.
കേരളത്തിലല്ല, മറിച്ച് ഒരിടത്തും കപ്പൽ നിർമാണശാല നിർമിക്കില്ലെന്ന് ടാറ്റ ഗ്രൂപ്പ് വ‍്യക്തമാക്കി. ടാറ്റ ഗ്രൂപ്പിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ‍്യമമായ ഇക്കണോമിക് ടൈംസാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കപ്പൽ നിർമാണത്തിൽ നിക്ഷേപിക്കാൻ ടാറ്റ ഗ്രൂപ്പ് തയാറാണെന്നും ഇതിന് ആവശ‍്യമായ ഭൂമി സംസ്ഥാന സർക്കാർ നൽകുമെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ‍്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങളെ ക്ഷണിച്ചിരുന്നുവെന്നും അതിന്‍റെ ഭാഗമായാണ് ടാറ്റ ഗ്രൂപ്പ് സംസ്ഥാന സർക്കാരിനെ സമീപിച്ചതെന്നും മുഖ‍്യമന്ത്രി പറഞ്ഞിരുന്നു.
പ്രമുഖ അന്താരാഷ്ട്ര മാധ‍്യമമായ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ‍്യമന്ത്രിയുടെ വെളിപ്പെടുത്തൽ. ഒരു മാസത്തിനകം പദ്ധതിക്ക് ആവശ‍്യമായ അന്തിമ അനുമതി നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ‍്യമന്ത്രി വ‍്യക്തമാക്കിയിരുന്നു.