തരൂർ വിവാദം: കോൺഗ്രസിൽ മരം പെയ്യുന്നു

വലിയ ദ്രോഹമൊന്നും തരൂർ പറഞ്ഞിട്ടില്ല എന്ന് കെ. സുധാകരൻ പരസ്യമായി പറയുമ്പോൾ, വിവാദങ്ങളുടെ മഴ തോർന്ന ശേഷം മരം പെയ്യുന്ന അവസ്ഥയിലാണ് കോൺഗ്രസ്
Shashi Tharoor MP
ശശി തരൂർ എംപിfile
Updated on

എം.ബി. സന്തോഷ്

തിരുവനന്തപുരം: കേരളത്തിന്‍റെ വ്യവസായ-സ്റ്റാർട്ടപ് നേട്ടങ്ങളെക്കുറിച്ച് ലേഖനമെഴുതിയ പശ്ചാത്തലത്തിൽ ഡോ. ശശി തരൂർ എംപി, രാഹുൽ ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ചയ്ക്കു ശേഷവും നിലപാടിലുറച്ചുനിന്നതോടെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിലെ ഭിന്നത പ്രകടമായി. തരൂരിനെ പരോക്ഷമായി പിന്തുണച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ വരുകയും 'വലിയ ദ്രോഹമൊന്നും തരൂർ പറഞ്ഞിട്ടില്ല' എന്ന് പരസ്യമായി പറയുകയും ചെയ്തതോടെ മഴ തോർന്നുവെന്ന് പറയുമ്പോഴും മരം പെയ്യുന്ന അവസ്ഥയിലാണ് കോൺഗ്രസ്.

തരൂരിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കണക്കുകൾ ഉദ്ധരിച്ച് വാർത്താ സമ്മേളനം വിളിക്കുകയും രാഹുൽ ഗാന്ധിയുമായി തരൂർ ഒറ്റയ്ക്ക് സംസാരിക്കുകയും ചെയ്തതോടെ ഇനി പരസ്യമായ പ്രതികരണത്തിന് അദ്ദേഹം ഉണ്ടാവില്ലെന്നും ഹൈക്കമാൻഡ് ശാസിച്ചുവെന്നുമുള്ള പ്രചാരണത്തിലായിരുന്നു തരൂർ വിമർശകർ. ശശി തരൂർ പറഞ്ഞതിനെ 'വ്യാഖ്യാനിച്ച് വലുതാക്കി' എന്ന് സുധാകരൻ കുറ്റപ്പെടുത്തിയതിന്‍റെ മുന പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കു നേരെയാണ്. ഇതിനുപിന്നാലെയാണ് തരൂരിന്‍റെ പരസ്യ പരിഹാസം.

'പാര്‍ട്ടിക്കകത്ത് നേതാക്കള്‍ തമ്മില്‍ത്തല്ലുന്നതില്‍ ദുഃഖമുണ്ടായിരുന്നു. എന്‍റെ വിഷയത്തിലെങ്കിലും അവര്‍ക്കിതരൂർ:കോൺഗ്രസിൽ 'മരം' പെയ്യുന്നുടയില്‍ ഐക്യം വന്നല്ലോ. അതില്‍ സന്തോഷമുണ്ട്’'- രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കേരളത്തില്‍ മടങ്ങിയെത്തിയ അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ ഉറച്ചു നിൽക്കുന്നെന്നു ആവർത്തിച്ചു വ്യക്തമാക്കുകയായിരുന്നു.

ഇതിന് ഇന്നലെ സതീശൻ മറുപടി ഇങ്ങനെ: 'കോണ്‍ഗ്രസില്‍ ഒരു വഴക്കുമില്ല. മൂന്നു വര്‍ഷത്തിനിടെ എവിടെയെങ്കിലും ഗ്രൂപ്പ് യോഗം നടന്നിട്ടുണ്ടോ?' കോൺഗ്രസിൽ ഒരു വഴക്കുമില്ലെന്ന് പറയുമ്പോൾ ചിരിക്കാതിരിക്കുന്നതെങ്ങനെയെന്നാണ് പാർട്ടി പ്രവർത്തകരുടെ ചോദ്യം.

'സർക്കാരിനനുകൂലമായി തരൂർ ലേഖനമെഴുതിയപ്പോൾ അതിലെ കണക്കുകൾ ശരിയല്ലെന്നാണ് പറഞ്ഞത്. അത് തെളിയിക്കുകയും ചെയ്തു'-പ്രതിപക്ഷ നേതാവ് അവകാശപ്പെടുമ്പോൾ തരൂർ അത് അംഗീകരിക്കുന്നില്ല. 'ഞാന്‍ ആധാരമാക്കിയത് സിപിഎമ്മിന്‍റെ റിപ്പോര്‍ട്ടല്ല. വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയത്. എന്നാല്‍, ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയ വിഷയത്തെക്കുറിച്ചു ചര്‍ച്ച വന്നത് നല്ല കാര്യമാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അതു സഹായിക്കും. കക്ഷി രാഷ്ട്രീയം കളിച്ചിട്ടു കാര്യമില്ല. തങ്ങളുടെ ഭാവി സംരക്ഷിക്കാന്‍ എന്തൊക്കെ നടപടികളാണുള്ളതെന്നാണു ജനം നോക്കുന്നത്.'’- ശശി തരൂരിന്‍റെ മറുപടി.

ഇതിന് സതീശന്‍റെ പ്രതികരണം: 'ശശി തരൂരുമായി കൊമ്പുകോര്‍ക്കാനോ വഴക്കിടാനോ ഇല്ല. അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. അദ്ദേഹത്തോട് സംസാരിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണ്. അദ്ദേഹത്തെ ശാസിക്കാനോ തിരുത്താനോ ഉള്ള ശേഷിയുള്ളവരല്ല ഞങ്ങള്‍. '

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com