പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ലോക്കപ്പിലെത്തിച്ചപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ചിക്കനും ചോറും. സുധാകരന്‍റെ അമ്മ ലക്ഷ്മിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും, സുധാകരനുമായി തലേദിവസമുണ്ടായ കലഹമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പ്രതി ചെന്താമര നൽകിയ മൊഴി. വിഷം കഴിച്ചിരുന്നു വെന്ന് ചെന്താമര പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ വൈദ്യപരിശോധയിൽ പ്രതി വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ചെന്താമരയെ പിടികൂടിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ചെന്താമരയുടെ ഭാര്യ ഉൾപ്പെടെ അഞ്ച് പേരെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഭാര്യ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിക്കാത്തതിനലാണ്. പിന്നീട് കൊലപാതകം സുധകാരനിലേക്കും അമ്മ ലക്ഷ്മിലേക്കും എത്തിയതെന്നാണ് മൊഴി.
ലോക്കപ്പിലേക്ക് വന്ന് കയറിയ ഉടനെ പ്രതി പൊലീസുകാരോട് ചോദിച്ചത് ചോറുണ്ടോ, ചിക്കനുണ്ടോ എന്നായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത മെസിൽ പൊലീസ് ഇഡ്ഡലിയും ഓംലറ്റും വാങ്ങി നൽകുകയായിരുന്നു.
പിന്നീട് പൊലീസുകാരുടെ ചോദ്യങ്ങൾക്ക് വളരെ വിശദമായി തന്നെ പ്രതി മറുപടി പറയുന്നുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.
എന്നാൽ കൊലയ്ക്ക് കാരണം കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യമെന്നാണ് പാലക്കാട് എസ്.പി അജിത് കുമാര്‍ പറഞ്ഞത്. 2019 മുതൽ സുധാകരന്‍റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ടെന്നും ഭാര്യ വിട്ടുപോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതിയെന്നും എസ്പി പറഞ്ഞു.
പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും എസ് പി പറഞ്ഞു. ആസൂത്രിതമായി ഒറ്റയ്ക്കാണ് കൊല നടത്തിയത്. താന്‍ കടുവയെപ്പോലെയെന്ന് ചെന്താമര കരുതി, ആരെയും കീഴ്‌പ്പെടുത്താമെന്ന ധാരണയുണ്ടായിരുന്നെന്നും എസ്പി പറഞ്ഞു.