

സംസ്ഥാനത്ത് 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങൾ ഉള്ളവർ, നേത്ര രോഗങ്ങൾ ഉള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധ ശേഷി കുറഞ്ഞ വിഭാഗത്തിൽപ്പെട്ടവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽസമയത്ത് പുറത്തേക്ക് പോകുമ്പോൾ തൊപ്പി, കുട, സൺ ഗ്ലാസ് എന്നിവ ഉപയോഗിക്കണം. ഉഷ്ണമേഖല പ്രദേശങ്ങൾ, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും.