

മുല്ലപ്പളളി രാമചന്ദ്രൻ, കെ. സുധാകരൻ
കോഴിക്കോട്: മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ വടകരയിൽ മുല്ലപ്പളളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മുല്ലപ്പളളി കണ്ണൂരിൽ പാർട്ടിക്ക് അടിത്തറ പണിത നേതാവാണെന്നും, ഒരമ്മ പെറ്റ മക്കളെ പോലെയാണ് തങ്ങൾ എന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരൻ വ്യക്തമാക്കിയത്.
കാലത്തിന്‍റെ ഗതി അനുസരിച്ച് സജീവ രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം മാറി. അദ്ദേഹത്തിന്‍റെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നതിൽ വീഴചയുണ്ടായെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന്‍റെ വികസനവിരോധത്തോടും അക്രമരാഷ്ട്രീയത്തോടും സന്ധിയില്ലാത്ത പോരാട്ടം നടത്തിയിട്ടുള്ള മുൻകാല ചരിത്രമാണ് അദ്ദേഹത്തിനുള്ളതെന്നും. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ജനവിരുദ്ധ സർക്കാരിനെതിരായ പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹകരണവും അദ്ദേഹം ഉറപ്പ് നൽകി.
സുധാകരനുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് മുല്ലപ്പള്ളിയും പ്രതികരിച്ചു. പാർട്ടിയുമായി കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായി എന്നത് സത്യമാണ്. അത് പരിഹരിക്കാനുളള ശ്രമത്തെ സ്വാഗതം ചെയ്യുന്നു. പാർട്ടി തന്‍റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തും. ഒരു എഐസിസി അംഗത്തിനും കത്തയക്കേണ്ട ഗതികേട് തനിക്കില്ല.
താൻ വിളിച്ചാൽ ഫോൺ എടുക്കാത്ത ആരും ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഇല്ല. കത്തയച്ചിട്ടുണ്ടെങ്കിൽ അയച്ചു എന്ന് പറയും. പാർട്ടിയിലെ അസ്വാരസ്യം ശാശ്വതമായി പരിഹരിക്കണമെന്നാണ് നിർദേശം. സംസ്ഥാന നേതൃത്വത്തിൽ സജീവമാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി. സിദ്ധിഖ്, കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത്, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺ കുമാർ തുടങ്ങിയവർ ചർച്ചയിൽ സന്നിഹിതരായിരുന്നു.