
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപ്പിച്ചത് മുൻ സുഹൃത്ത് സച്ചുവാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെളളിയാഴ്ച ഉച്ചയോടെയാണ് വെൺപകൽ സ്വദേശി സൂര്യക്ക് വെട്ടേൽക്കുന്നത്. ആക്രണത്തിൽ ഗുരുതര പരുക്കേറ്റ സൂര്യയെ തോർത്തു കൊണ്ട് ശരീരത്തോട് ചേർത്തുകെട്ടി ബൈക്കിൽ നെയ്യാറ്റിന്‍കര ആശുപത്രിയിൽ സച്ചു തന്നെ ഉപേക്ഷിച്ചതിന് ശേഷം കടന്നു കളയുകയായിരുന്നു.
വെളളിയാഴ്ച ഉച്ചയോടെയാണ് വീടിന്‍റെ ടെറസിൽ കയറി സൂര്യയെ സച്ചു വെട്ടിപ്പരുക്കേൽപ്പിച്ചത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിന്നാലെ കൈയ്ക്കും കാലിനും കഴുത്തിനും വെട്ടേറ്റ് രക്തം വാര്‍ന്നൊലിച്ച സൂര്യയുമായി പ്രതി തന്നെയാണ് ബൈക്കിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്.
ആശുപത്രി കവാടത്തിന് മുന്നിൽ ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് സൂര്യയെ എടുത്തുകൊണ്ടു പോയി ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം സച്ചു കടന്നു കളയുകയായിരുന്നു. പിന്നീട് സൂര്യയെ പൊലീസും ആശുപത്രി അധികൃതരും ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചത്.
സച്ചു സൂര്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. സൂര്യ തനിക്കൊപ്പം വരണമെന്ന് രണ്ടാഴ്ച മുൻപ് സച്ചു ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൂര്യ തയാറായില്ല. പിന്നാല പ്രതി സൂര്യയുടെ വീട്ടിലെത്തി ആത്മഹത്യ ശ്രമം നടത്തി. വീട്ടുകാര്‍ തടഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. സൂര്യ ഏറെ നാളായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്.