
ഡോ. ഹാരിസ് ചിറയ്ക്കൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് ബന്ധമുണ്ടെന്ന അന്വേഷണ സമിതിയുടെ ആരോപണം തളളി ഡോ. ഹാരിസ് ചിറക്കൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് ബന്ധമില്ലെന്ന് യൂറോളജി വിഭാഗം മേധാവിയായ ഡോ. ഹാരിസ് പറയുന്നു. അതേസമയം, സർവീസ് ചട്ടലംഘനം നടത്തിയതിൽ അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
സർവീസ് ചട്ടലംഘനമായിരുന്നു അന്വേഷണ സമിതിയുടെ പ്രധാന ആരോപണം. പ്രോബ് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ശസ്ത്രക്രിയ മുടങ്ങി എന്നതായിരുന്നു മറ്റൊരു പ്രധാന ചോദ്യം.
വകുപ്പിൽ ഉണ്ടായിരുന്ന പ്രോബ് തന്‍റേതല്ലന്നും, അത് മറ്റൊരു ഡോക്റ്ററുടെ സ്വകാര്യ ഉപകരണമാണെന്നും ഡോ. ഹാരിസ് വിശദീകരിക്കുന്നു. മറ്റൊരാളുടെ സ്വകാര്യ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താൻ സാധിക്കില്ലെന്നും ഹാരിസ് കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.