തിരുവനന്തപുരം: ഒരുമാസത്തിനിടെ ഗതാഗത നിയമലംഘനത്തിന് എഐ ക്യാമറയിൽ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങളെന്ന് റിപ്പോർട്ടുകൾ. 19 എംഎൽഎമാരും 10 എംപിമാരുമാണ് നിയമ ലംഘനം നടത്തിയതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.
ഒരു എംപി 10 തവണയും ഒരു എംഎൽഎ 7 തവണയും നിയമലംഘനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 328 സർക്കാർ വാഹനങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. ഇവരിൽ നിന്നും പിഴയീടാക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ആവശ്യമെങ്കിൽ ജനപ്രതിനിധികൾക്ക് ഗതാഗത വകുപ്പിന്‍റെ ഓഫിസുകളിൽ അപ്പീൽ നൽകാം. അല്ലാത്ത പക്ഷം പിഴ അടയ്‌ക്കേണ്ടി വരും. ഒരുമാസത്തെ നിയമലംഘനത്തിന്‍റെ കണക്കാണ് പുറത്തു വിട്ടത്. എന്നാൽ ജനപ്രതിനിധികൾ ആരെല്ലാമെന്ന കാര്യം മന്ത്രി വെളുപ്പെടുത്തിയില്ല.