
ദീപാ ദാസ് മുൻഷി
തൃശൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അശ്ലീല സന്ദേശ ആരോപണത്തിൽ പ്രതികരിച്ച് എഐസിസി നേതാവ് ദീപ ദാസ് മുൻഷി. രാഹുലിനെതിരേ പൊലീസിലോ പാർട്ടിയിലോ പരാതി ലഭിച്ചിട്ടില്ലെന്നും ദീപ പറഞ്ഞു. രാഹുലിനോട് ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടിട്ടില്ല, യൂത്ത് കോൺഗ്രസ് സ്ഥാനം അദ്ദേഹം രാജിവച്ചൊഴിയുകയായിരുന്നു.
വിവിധ മാധ്യമങ്ങളിൽ നിന്നാണ് രാഹുലിനെതിരേ പരാതി ഉയർന്നതായി അറിഞ്ഞത്. രാഹുൽ തന്‍റെ ഭാഗം വ്യക്തമായി അറിയിച്ചു കഴിഞ്ഞു. രാഹുലിനെതിരായ പരാതിയിൽ അന്വേഷണത്തിനായി പാർട്ടി ഒരു സമിതിയെ നിയോഗിച്ചതായുളള ഒരു റിപ്പോർട്ട് കണ്ടു. രാഹുലിനെ സംബന്ധിച്ച് ഒരാളും പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിക്കാത്ത സ്ഥിതിക്ക് എങ്ങനെയാണ് ഏതെങ്കിലും നടപടി സ്വീകരിക്കാന്‍ സാധിക്കുക എന്നും അവർ ചോദിച്ചു.
രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ദീപ ദാസ് മുൻഷി പ്രതികരിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് രാഹുൽ. ഇടതുപക്ഷത്തിന് അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെടാൻ ധാർമികമായ അവകാശമില്ല. അവരുടെ നേതാക്കൾക്കെതിരേ സമാന പരാതി ഉയർന്നപ്പോൾ ആരും രാജിവച്ചു കണ്ടില്ല.
എംഎൽഎ സ്ഥാനത്തുനിന്ന് ഇപ്പോൾ രാജിവയ്ക്കേണ്ട സാഹചര്യമില്ല. ഇടതുപക്ഷം അവരുടെ പാർട്ടി വിഷയങ്ങൾ പരിശോധിക്കട്ടെ. രാഹുൽ വിഷയം അടഞ്ഞ അധ്യായമാണ്. പാർട്ടി അന്വേഷണം ഇപ്പോഴില്ലെന്നും ദീപ ദാസ് മുൻഷി വ്യക്തമാക്കി. ട്രാൻസ്ജെൻഡറിന്‍റേതെന്നല്ല, ഒരാളുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.