

തിരുവനന്തപുരം: അന്താരാഷ്‌ട്ര തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയ്നുകളുമായി മൂന്നാമത്തെ കപ്പലും വിഴിഞ്ഞത്തെത്തി. ചൈനയിൽ നിന്നുള്ള ഷെൻഹുവ 24 കപ്പലാണ് തിങ്കളാഴ്ച ഉച്ചയോടെയാണ് വിഴിഞ്ഞത്ത് എത്തിയത്. 6 ക്രെയ്നുകളാണു കപ്പിലുള്ളത്. 6 മാസത്തിനുള്ളിൽ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യാനാണ് തുറമുഖത്തിന്‍റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിന്‍റെ ശ്രമം.
ഇസഡ് പിഎംസി എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്‌സ് ക്രെയ്നുകൾ വാങ്ങുന്നത്. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഒന്നാംഘട്ടം പ്രവർത്തന സജ്ജമാകാൻ ആകെ 22 യാർഡ് ക്രെയ്നുകളും 7 ഷിഫ്റ്റു ടു ഷോർ ക്രെയ്നുകളും വേണം. നാലാമത്തെ കപ്പൽ ഷെൻഹുവ-15 രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും 3 യാർഡ് ക്രെയിനുകളുമായി ഡിസംബർ 15ന് എത്തും.
ഒക്റ്റോബർ 12-നാണ് ക്രെയ്നുകളുമായി ആദ്യകപ്പൽ എത്തിയത്. ആദ്യകപ്പൽ എത്തിയത് സംസ്ഥാന സർക്കാർ ആഘോഷമാക്കിയിരുന്നു. ഇതിൽ രണ്ട് യാർഡ് ക്രെയ്നുകളും ഒരു ഷിഫ്റ്റ് ഷോർ ക്രെയ്നുമാണ് വിഴിഞ്ഞത്ത് ഇറക്കിയത്. ഇതിനു ശേഷം നവംബർ 9ന് രണ്ടാമത്തെ കപ്പലെത്തി. ഇതിൽ ഒരു ഷിഫ്റ്റ് ടു ഷോർ ക്രെയ്നും മൂന്ന് യാർഡ് ക്രെയ്നുകളുമാണ് ഉണ്ടായിരുന്നത്. മൂന്നാമത്തെ കപ്പലെത്തിയതോടെ ക്രെയ്നുകൾ ഇറക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.