

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരുവനന്തപുരത്ത് 7 ദിവസത്തിനിടെ മരിച്ചത് 2 പേർ
തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് ഭീഷണി വീണ്ടും ഉയരുന്നതിനിടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 2 മരണം. തിരുവന്തപുരത്ത് ഒരാഴ്ച്ചയ്ക്കിടെയാണ് 2 പേർ മരിച്ചത്. 70 വയസ് കഴിഞ്ഞ ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളണ്ടായ 2 പുരുഷന്മാരാണ് മരിച്ചത്. മരണം സംഭവിക്കുമ്പോൾ ഇരുവരും കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.
മേയ് മാസം മാത്രം സംസ്ഥാനത്ത് 182 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ബുധനാഴ്ച അറിയിച്ചിരുന്നു. കോട്ടയം (57), എറണാകുളം (34), തിരുവനന്തപുരം (30) കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് പൊതു സാഹചര്യം വിലയിരുത്തി. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താനും, ആര്‍ടിപിസിആര്‍ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.
കേരളത്തിലും കൊവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധം. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം.