
തിരുവനന്തപുരം: നൈറ്റ് ലൈഫ് എന്നാൽ മദ്യപിച്ച് എന്തും ചെയ്യാമെന്നല്ലെന്ന് തിരുവനന്തപുരം ഡി.സി.പി സി.എച്ച്. നാഗരാജു. ആക്രമണങ്ങൾ ആവർത്തിക്കുമ്പോൾ നിയന്ത്രണങ്ങളും കടുപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മാനവീയം വീഥിയിലുണ്ടായ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ ഒന്നിക്കുന്നിടത്ത് ഇത്തരം സംഭവങ്ങൾ പ്രതീക്ഷിക്കാറുണ്ട്. അതിനോട് കൃത്യമായി പ്രതികരിക്കുകയും ചെയ്തു. ഈ രീതിയിലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ നിയന്ത്രണങ്ങളും വർധിപ്പിക്കും. നാളെ ചിലപ്പോൾ ബ്രത്ത് അനലൈസേർസ് വയ്ക്കേണ്ട സാഹചര്യമുണ്ടായോക്കാമെന്നും ഡി.സി.പി വ്യക്തമാക്കി.
കുട്ടികളും കുടുംബവും പ്രായമായവരും എല്ലാവരും പ്രദേശത്തേക്ക് കടന്നുവരേണ്ടതുണ്ട്. പക്ഷേ ഒരാളുടെ സന്തോഷം മറ്റുള്ളവരെ ശല്യപ്പെടുത്താൻ പാടില്ലെന്ന് മാത്രം. മാനവീയം വിഥിയിൽ മാത്രമല്ല, സിറ്റി മുഴുവൻ രാത്രി നൈറ്റ് ലൈഫ് കേന്ദ്രങ്ങളാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.