

ബിജെപി സ്വീകരണത്തിനിടെ ട്രെയിനെടുത്തു, ഓടിക്കയറി മേയർ; പിറകെ ഓടി കൗൺസിലർമാർ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലേക്ക് പോകുന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷും കൗൺസിലർമാർക്കും സ്വീകരണം നൽകുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയത് പരിഭ്രാന്തി പരത്തി. ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിൽ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ആരതി ഉഴിഞ്ഞ് സ്വീകരണം നൽകുന്നതിനിടെയാണ് സംഭവം.
തിരുവനന്തപുരത്തു നിന്ന് കയറിയ മേയറേയും കൗൺസിലർമാരേയും കാത്ത് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ കാത്തു നിന്നിരുന്നു. ആരതി ഉഴിഞ്ഞും ഷോൾ ഇട്ടും സ്വീകരണം നൽകുന്നതിനിടെയാണ് ട്രെയിൻ നീങ്ങി തുടങ്ങിയത്. വി.വി. രാജേഷ് ട്രെയിനിലേക്ക് ഓടിക്കയറി. എന്നാൽ ചില കൗൺസിലർമാർക്ക് തിരക്കിനിടെ കയറാനായില്ല. ഒടുവിൽ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ട്രെയിൻ നിർത്തി കൗൺസിലർമാരെ കയറ്റിയശേഷം യാത്ര തുടർന്നു. സന്ദീപ് വാചസ്പതി പങ്കുവച്ച സ്വീകരണ വിഡിയോയിൽ ഈ രംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
നഗരസഭയിലെ 50 ബിജെപി കൗൺസിലർമാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. കേരള എക്സ്പ്രസിലാണ് യാത്ര. ബിജെപിക്ക് പിന്തുണ നൽകുന്ന നഗരാസൂത്രണ സ്ഥിര സമിതി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ യാത്രയിലില്ല. വിവിധ റെയിൽവേ സ്റ്റേഷനിൽ കൗൺസിലർമാർക്ക് സ്വീകരണം നൽകും. 13നാണ് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ച. കേന്ദ്രമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ, നിതിൻ ഗഡ്കരി, ജോർജ് കുര്യൻ തുടങ്ങിയവരെയും സന്ദർശിക്കും.