
തിരുവനന്തപുരം: മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിയോട് അപമര‍്യാദയായി പെരുമാറിയതിന് ജീവനക്കാരനെതിരേ നടപടിയെടുത്തു. ആശുപത്രിയിലെ ജീവനക്കാരനായ ദിൽകുമാറിനെതിരേയാണ് നടപടിയെടുത്തത്.
ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സക്കെത്തിയ യുവതിയോടായിരുന്നു ദിൽകുമാർ മോശമായി പെരുമാറിയത്.
പിന്നാലെ യുവതി ഡ‍്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പരാതിപ്പെടുകയായിരുന്നു. തുടരന്വേഷണത്തിൽ ദിൽകുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരനെതിരേ ആശുപത്രി അധികൃതർ നടപടിയെടുക്കുകയായിരുന്നു.
സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനായി മേലധികാരികളെ വിവരം അറിയിച്ചതായി ആശുപത്രി സുപ്രണ്ട് അറിയിച്ചു. ആർഎംഒയുടെ റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസിൽ പരാതി നൽകാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.