

തിരുവനന്തപുരത്ത് യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തെ നടുക്കി വീണ്ടും കൊലപാതകം. കാട്ടാക്കടയിൽ യുവാവിനെ താക്കോൽകൊണ്ട് കുത്തിക്കൊന്നു. എള്ളുവിള സ്വദേശി രാഹുൽ (24) ആണ് മരിച്ചത്. സംഘർഷത്തിനിടെയാണ് രാഹുലിന് കുത്തേറ്റത്. കൊലപാതകവുമായി ബന്ധപ്പെട്ട പനയങ്കോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിനു സമീപമാണ് സംഘർഷമുണ്ടായത്. രണ്ട് ദിവസം മുൻപ് കാട്ടാക്കടയിലെ ബാറിൽ ഉണ്ടായ സംർഷത്തിന് തുടർച്ചയായാണ് കയ്യാങ്കളിയുണ്ടായത്. അതിനിടെയാണ് രാഹുലിന് കുത്തേൽക്കുന്നത്. കുത്തേറ്റിയതിനുശേഷവും രാഹുൽ അവിടെ തന്നെ നിന്നിരുന്നു. ആരോ കുത്തിയെന്ന് രാഹുൽ നാട്ടുകാരോട് പറഞ്ഞിരുന്നു. പിന്നീടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്.
ശ്വാസതടസം ഉൾപ്പടെ നേരിട്ടതോടെ നാട്ടുകാർ ഇയാളെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താക്കോൽ തുളച്ചുകയറി ആന്തരികാവയവങ്ങൾക്ക് സാരമായി പരുക്കേറ്റതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. കാട്ടാക്കട പൊലീസ് അന്വേഷണം ഊർജിതമാക്കി.