
തിരുവനന്തപുരം: 'അക്ഷരജാലകം' എന്ന സാഹിത്യ പംക്തി എഴുതി 25 വർഷം പിന്നിട്ട എം.കെ. ഹരികുമാറിനെ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ആദരിച്ചു.
ത്രിദിന കൺവൻഷൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഹരികുമാറിനെ പൊന്നാടയണിയിച്ചു. കടകംപിള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ,ശാരദാനന്ദസ്വാമി തുടങ്ങിയവർ പ്രസംഗിച്ചു.
25 വർഷം പൂർത്തിയാക്കിയ മറ്റൊരു സാഹിത്യപംക്തി ഇന്ന് മലയാളത്തിൽ നിലവിലില്ലെന്ന് ശുഭാംഗാനന്ദ സ്വാമി പറഞ്ഞു. ഇപ്പോൾ 'മെട്രോവാർത്ത'യിൽ തിങ്കളാഴ്ച തോറും പ്രസിദ്ധീകരിക്കുന്ന അക്ഷരജാലകം വായനക്കാരുടെ വലിയൊരു കൂട്ടത്തെ സൃഷ്ടിച്ചിരിക്കയാണ്. സാഹിത്യം ,സമൂഹം ,തത്ത്വചിന്ത ,ചരിത്രം ,സൗന്ദര്യശാസ്ത്രം ,ആത്മീയത, കല, സിനിമ തുടങ്ങി മിക്കവാറും എല്ലാ വ്യവഹാര മേഖലകളെയും ആഴത്തിൽ വിലയിരുത്തുന്ന ജനപ്രിയ പംക്തിയാണത്. അതോടൊപ്പം ഒരു നിയോഗമെന്ന നിലയിൽ തെറ്റായ പ്രവണതകളെ വിമർശിക്കാനും തയ്യാറാവുന്നു .
എല്ലാ നവപ്രവണതകളെയും ഉൾക്കൊണ്ടും നവീനമായി ചിന്തിച്ചുമാണ് ഹരികുമാർ ഈ പംക്തിയെ കഴിഞ്ഞ കാൽ നൂറ്റാണ്ടായി നിലനിർത്തിയിരിക്കുന്നത്. ആളുകൾ ആവേശപൂർവ്വം വായിക്കുന്ന ഇത്തരമൊരു പംക്തീകാരനെ സമൂഹം ആദരിക്കേണ്ടതാണ്. എം.കെ ഹരികുമാർ ശ്രീനാരായണ ഗുരുവിനെക്കുറിച്ചെഴുതിയ 'ശ്രീനാരായണായ ' ഒരു ദാർശനിക നോവൽ എന്ന നിലയിൽ മലയാളത്തിൽ ഒറ്റപ്പെട്ട് നിൽക്കുകയാണ്. ഗുരുവിനെക്കുറിച്ചെഴുതപ്പെട്ട കൃതികളിൽ സവിശേഷ ശ്രദ്ധ പതിയേണ്ട നോവലാണിത്. കലയും ദർശനവും ഗുരുവും ഒത്തുചേരുന്ന അപൂർവ്വ ലാവണ്യമാണ് ഇവിടെ കാണുന്നത് - ശുഭാംഗാനന്ദ സ്വാമി പറഞ്ഞു.