
പ്രതി അമിത്,മീര, വിജയകുമാർ
കോട്ടയം: തിരുവാതുക്കലിൽ പ്രമുഖ വ‍്യവസായിയെയും ഭാര‍്യയെയും കൊന്നക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോട്ടയം മജിസ്ട്രേറ്റ് കോടതിയിലാണ് കോട്ടയം വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 67 സാക്ഷികളുള്ള കേസിൽ 750 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. അസം സ്വദേശിയായ അമിത് ഒറാങ്ങാണ് കേസിലെ പ്രതി. മുൻവൈരാഗ‍്യം മൂലം ദമ്പതികളെ കോടാലി ഉപയോഗിച്ച് കൊന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഇക്കഴിഞ്ഞ ഏപ്രിൽ 22നായിരുന്നു കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും ഭാര‍്യ മീരയെയും തിരുവാതുക്കൽ എരുത്തിക്കൽ ക്ഷേത്രത്തിന് സമീപത്ത് വച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണത്തിൽ വിജയകുമാറിന്‍റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായിരുന്ന അമിത് ഉറാങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃത‍്യം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ തൃശൂർ മാളയിലെ കോഴിഫാമിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
വിജയകുമാറിന്‍റെ വീട്ടിലും ഓഡിറ്റോറിയത്തിലും 2024 ഫെബ്രുവരിയിൽ അമിത് ഭാര‍്യക്കൊപ്പം 7 മാസത്തോളം ജോലിചെയ്തിരുന്നു. എന്നാൽ 20 ദിവസത്തെ ശമ്പളം മുടങ്ങി. ഇതിനിടെ നാട്ടിലേക്ക് പോയ അമിത്തിനെയും ഭാര‍്യയെയും വിജയകുമാർ വിളിച്ചു വരുത്തുകയും വീണ്ടും 10 ദിവസത്തോളം ജോലി ചെയ്യിപ്പിക്കുകയും ചെയ്തു. എന്നാൽ ഈ സമയത്ത് ഒരു മാസത്തെ ശമ്പളം മുടങ്ങിയിരുന്നു. ശമ്പളം അടുത്ത മാസം തരാമെന്ന് വിജയകുമാർ പ്രതിയോട് പറഞ്ഞു. പിന്നീട് വിജയകുമാറിന്‍റെ ഫോൺ കവർന്ന് രണ്ടേകാൽ ലക്ഷം രൂപയോളം പ്രതി തന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
ഇക്കാര‍്യമറിഞ്ഞ് വിജയകുമാർ സൈബർക്രൈമിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയുടെ ബാങ്ക് ഇടപാട് മരവിപ്പിച്ചു. തുടർന്ന് കേസിൽ പിടിവീഴുമെന്ന് ഉറപ്പായതോടെ പ്രതി പണം തിരിച്ച് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ വിജയകുമാർ പരാതിയിൽ തന്നെ ഉറച്ചു നിന്നു. പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി 5 മാസത്തോളം റിമാൻഡിൽ കഴിഞ്ഞ് തിരിച്ചെത്തിയാണ് കൊല നടത്തിയത്. റിമാൻഡിലായിരുന്ന സമയത്തായിരുന്നു അമിത്തിന്‍റെ ഭാര‍്യ ഗർഭിണിയായതും ഗർഭം അലസിപോയതും ഇതെല്ലാം വിജയകുമാറിനോടുള്ള വൈരാഗ‍്യത്തിന് കാരണമായി.