Thomas Isaac criticize cpm leadership
'തിരുത്തേണ്ട തെറ്റുകള്‍ തിരുത്തണം; ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചത് തിരിച്ചടിയായോ എന്ന് പരിശോധിക്കണം'Thomas Isaac - file

'തിരുത്തേണ്ട തെറ്റുകള്‍ തിരുത്തണം; ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചത് തിരിച്ചടിയായോ എന്ന് പരിശോധിക്കണം'

ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ അപചയം ഉണ്ടാക്കി. അത് തിരുത്തപ്പെട്ടു പോണം
Published on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്. പാര്‍ട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്നും തിരുത്തേണ്ട തെറ്റുകള്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തോമസ് ഐസക്ക് പാർട്ടിയിലെ രീതികളെ തുറന്നടിച്ചത്. ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചത് തിരിച്ചടിയായോ എന്ന് പരിശോധിക്കണം. ജനങ്ങളോട് തുറന്ന മനസോടെ സംവദിച്ചു പോകണം. അവരുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും, അത് പരിഗണിക്കുക തന്നെ വേണം. പാര്‍ട്ടി പാര്‍ട്ടിക്കാരുടേതല്ല, ജനങ്ങളുടെ പാര്‍ട്ടിയാണ്. പക്ഷെ പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം വേണം.

ഒരു പക്ഷവും ഇല്ലാത്ത ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് യുവാക്കൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരസ്പര ബഹുമാനം ഇല്ലാതെ വർത്തമാനങ്ങളുണ്ടായെന്നും അത് തെരഞ്ഞെടുപ്പ് ഫലത്തിൽ വിപരീതഫലം ഉണ്ടാക്കി. അങ്ങനെയുള്ള ശൈലി അല്ല സോഷ്യൽ മീഡിയയിൽ വേണ്ടത്. ഓരോ പ്രവർത്തകനും സ്വയം പോരാളിയായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കണം. ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ അപചയം ഉണ്ടാക്കി. അത് തിരുത്തപ്പെട്ടു പോണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

"കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഒരു വിഭാഗം എതിരായി വോട്ടു ചെയ്തു. എന്തുകൊണ്ട് അവര്‍ അങ്ങനെ ചെയ്തു എന്ന് കണ്ടെത്തണം. അതു മനസിലാക്കി തിരുത്തണം. അതിന് സംവാദം വേണം. എന്താണ് പിശക് ?, പാര്‍ട്ടി പ്രവര്‍ത്തകരുടെ പെരുമാറ്റശൈലിയിലുള്ള അനിഷ്ടമാണോ ?, അഴിമതി സംബന്ധിച്ച ആക്ഷേപങ്ങളിലുള്ള ദേഷ്യമാണോ ?, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ഇഷ്ടക്കുറവാണോ ?, ആനുകൂല്യങ്ങള്‍ കിട്ടാതെ വന്നതിലുള്ള ദേഷ്യമാണോ ?എന്നെല്ലാം കണ്ടെണം." ഐസക്ക് പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com