പ്രധാനമന്ത്രിക്കെതിരായ ഭീഷണിക്കത്ത് വ്യാജം, അയൽവാസിയെ കുടുക്കുകയായിരുന്നു ലക്ഷ്യം; അറസ്റ്റ്
കൊച്ചി: പ്രധാനമന്ത്രിക്കെതിരെ ഭീഷണി കത്തയച്ച കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിലായി. വ്യക്തിവൈരാഗ്യം മൂലം അയൽവാസിയായ ജോണിയുടെ പേര് ഉൾപ്പെടുത്തിയാണ് സേവ്യർ ഭീഷണി കത്തയച്ചിരുന്നത്. ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. പൊലീസിനോടാണ് തന്‍റെ സംശയം ജോണി പറഞ്ഞത്.
ജോണിയുടെ പേരും ഫോൺ നമ്പറുമടക്കമായിരുന്നു കത്തിൽ നൽകിയിരുന്നത്. തുടർന്ന് ജോണിയെ ചോദ്യം ചെയ്തപ്പോൾ താൻ അല്ല ഇതിനു പിന്നിലെന്നും തന്നോട് വ്യക്തിവൈരാഗ്യമുള്ള അയൽവാസി സേവ്യറിനെ സംശയിക്കുന്നതായും പറഞ്ഞതോടെയാണ് പ്രതിയിലേക്ക് അന്വേഷണം നീളുന്നത്. സേവ്യറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും ഇതിനു പിറകിൽ താനല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. തുടർന്നാണ് കൈയ്യക്ഷരം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ സേവ്യർ കുടുങ്ങുകയായിരുന്നു.
നാളെ വൈകിട്ടാണ് 2 ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. നരേന്ദ്രമോദിയെ ചാവേർ ആക്രമണത്തിലൂടെ വധിക്കുമെന്നായിരുന്നു ഭീഷണിക്കത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഊമക്കത്ത് ലഭിച്ചത്. ഒരാഴ്ചയ്ക്ക് മുന്‍പ് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായാണ് വിവരം.