
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹത്തിന്‍റെ പോസ്റ്റ് മോർട്ടത്തിന്‍റെ ഭാഗമായി, മൂന്നു തലങ്ങളിൽ പരിശോധന നടത്തുമെന്ന് ഡോക്ടർമാർ. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ, പരുക്കേറ്റിട്ടുണ്ടോ, അതോ സ്വഭാവിക മരണമാണോ എന്നു പരിശോധിക്കും. വിഷാംശമുണ്ടെങ്കിൽ കണ്ടെത്താൻ ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കും.
ആന്തരിക അവയവങ്ങളുടെ സാമ്പിൾ പരിശോധനയുടെ ഫലം വരാൻ ഒരാഴ്ചയെടുക്കും. പരുക്കുകൾ കണ്ടെത്താൻ റേഡിയോളജി, എക്‌സറെ പരിശോധന നടത്തും. ഇതിന്‍റെ ഫലം വ്യാഴാഴ്ച തന്നെ ലഭിക്കും.
മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്ന് സ്ഥിരീകരിക്കാനാണ്. രോഗവസ്ഥ അടക്കം പല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇക്കാര്യത്തിൽ നിഗമനത്തിലെത്തുക. മരിച്ചത് ഗോപൻ തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ഡിഎൻഎ പരിശോധനയും നടത്തും.