

നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചുകയറി, തൃശൂരിൽ എട്ട് പേർക്ക് ദാരുണാന്ത്യം, അപകടത്തിൽപ്പെട്ടത് എൻജിനീയറിങ് വിദ്യാർഥികൾ
തൃശൂർ: നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിൽ നിന്നുള്ള എൻജിനീയറിങ് വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്‍റെ ഡ്രൈവറും 7 എൻജിനീയറിങ് വിദ്യാർഥികളുമാണ് മരിച്ചത്. കയ്പമംഗലം പനമ്പിക്കുന്ന് സെന്‍ററിൽ വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
ഡിണ്ടിഗൽ എൻജിനീയറിങ് കോളജിൽ നിന്നുള്ളവരാണ് വിദ്യാർഥികൾ. വിശ്വ (സേലം), സന്തോഷ്, പ്രസന്ന (മധുര), മുരളീകൃഷ്ണൻ, സൂര്യ, യുവസഞ്ജിത്, ജോഷ്വ (ഡിണ്ടിഗൽ) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. യുവസഞ്ജിത്താണ് കാർ ഓടിച്ചിരുന്നത്. അമിത വേഗതയിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്. പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന ഉൾപ്പടെ സ്ഥലത്തെത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രചെയ്തവരെ പുറത്തെടുത്തത്. അപകടത്തിനു പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റി.