
തൃശൂർ: തൃശൂരിൽ യുവതിയെ എയർഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വലപ്പാട് സ്വദേശി ജിത്ത് (35) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ച് വീട്ടിൽ വരരുതെന്ന് ബന്ധുവായ യുവതി പറഞ്ഞതോടെയാണ് രോഷാകുലനായ ജിത്ത് യുവതിക്ക് നേരെ എയർഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെയാണ് എയർ ഗണ്ണുമായി എത്തിയ ഇയാൾ യുവതിക്ക് നേരെ വെടി വെച്ചത്.
എന്നാൽ ഉന്നം തെറ്റി വാതിലിൽ തുളച്ചുകയറുകയായിരുന്നു. ഉടനെ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് രണ്ട് എയർഗണുകളും പെല്ലറ്റും സഹിതം പ്രതി ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരന്നു.
വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ്ബ് ഇൻസ്പെക്ടർമാരായ എബിൻ, ആന്‍റണി ജിംമ്പിൾ, പ്രബേഷനറി എസ്ഐ ജിഷ്ണു, സീനിയർ സിപിഒ അനൂപ്, സിപിഒ സന്ദീപ് എന്നിവരാണ് ജിത്തിനെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
ജിത്തിന്‍റെ പേരിൽ വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2024 ൽ ഒരു അടിപിടി കേസും 2021 ൽ വീട് അതിക്രമിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസും ഉള്‍പ്പെടെ ആറ് ക്രിമിനൽ കേസുകളുണ്ട്.