തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പു തോൽവിയെക്കുറിച്ചുള്ള കൂട്ടത്തല്ലിനെ തുടർന്ന് തൃശൂർ ഡിസിസി പിരിച്ചുവിട്ടേക്കും. പാലക്കാടുള്ള നിയുക്ത എംപി വി.കെ. ശ്രീകണ്ഠന് ഡിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല നൽകി. ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ, യുഡിഎഫ് ജില്ലാ കൺവീനർ എംപി വിൻസെന്‍റ് എന്നിവരെ മാറ്റിയേക്കും.തമ്മിലടി രൂക്ഷമായതിനെ തുടർന്നാണ് ജില്ലയിലെ നേതാക്കളെ ഒഴിവാക്കി പാലക്കാട്ടെ നേതാവിന് ഡിസിസ ചുമതല നൽകിയത്.
കേന്ദ്ര,സംസ്ഥാന നേതാക്കൾ കർശന നടപടിക്കൊരുങ്ങുകയാണ്. കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നിൽ പാർട്ടി നോതാക്കളിൽ ചിലരാണെന്ന ആരോപണമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഡിസിസിയിൽ കയ്യാങ്കളിയിൽ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.