

തൃശൂരിലെ കിറ്റ് വിവാദം; കേസെടുക്കാൻ തെളിവില്ലെന്ന് പൊലീസ്
തൃശൂർ: തൃശൂരിലെ കിറ്റ് വിവാദത്തിൽ കേസെടുക്കാൻ മതിയായ തെളിവുകൾ ലഭിച്ചില്ലെന്ന് പൊലീസ്. ബിജെപി നേതാക്കൾ കിറ്റ് വിതരണം ചെയ്യുന്നതോ ആവശ‍്യപ്പെടുന്നതായോ സിസിടിവി പരിശോധനയിൽ നിന്ന് ദൃശൃങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ‍്യത്തിലായിരുന്നു പൊലീസ് ദൃശ‍്യങ്ങൾ പരിശോധിച്ചത്.
അതേസമയം, സംഭവസ്ഥലത്ത് കിറ്റ് വിതരണം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ബിജെപി നേതാവും നടനുമായ ദേവൻ പറയുന്നത്. കിറ്റ് വിതരണം ചെയ്ത് വോട്ട് വാങ്ങുന്ന പ്രസ്ഥാനമല്ല ബിജെപിയെന്നും ദേവൻ പറഞ്ഞു. വാടാനപ്പള്ളിയിലെ ചാംപ‍്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റ് സൂക്ഷിച്ചിരിന്നുവെന്നായിരുന്നു ആരോപണം.
ചാംപ‍്യൻ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്‍റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജെപി നേതാക്കൾ നേരിട്ടെത്തിയാണ് കിറ്റുകൾ തയാറാക്കിയതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. ടി.എൻ. പ്രതാപൻ അടക്കമുള്ള നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.